രാജ്യത്തുടനീളം ഗ്രാമങ്ങളില്‍ വൈ-ഫൈ വരുന്നു

21645_643252
തിരുവനന്തപുരം: രാജ്യത്തുടനീളം അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന ദേശീയ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുടെ അടുത്ത ഘട്ടത്തില്‍ ഗ്രാമങ്ങളില്‍ വൈ-ഫൈയും ലഭ്യമാക്കും.ഇന്റര്‍നെറ്റ് രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാവുന്ന പദ്ധതിക്ക് മുഴുവന്‍ പണവും നല്‍കുന്നത് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നാകും. ആദ്യഘട്ടമായ അതിവേഗ റൂറല്‍ ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്ക് രാജ്യത്താദ്യമായി പൂര്‍ണമായും സാധ്യമായിരിക്കുന്നത് ഇടുക്കി ജില്ലയിലാണ്. ഇതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വഹിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഒരേയൊരു ആദിവാസി പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലും ഇതോടെ അതിവേഗ ഇന്റര്‍നെറ്റ് എത്തും.
ഇന്ത്യയിലാകമാനം രണ്ടര ലക്ഷത്തോളം ഗ്രാമ പ്പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന പദ്ധതി ആദ്യഘട്ടത്തില്‍ 50,000 ഗ്രാമപ്പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്‍, പി.ജി.സി.ഐ. എല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ ഒരു ലക്ഷം പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തില്‍ ബാക്കി പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാകും. ഇത് പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ ഗ്രാമങ്ങളില്‍ വൈ-ഫൈ ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിക്കും.

20,000 കോടിയോളം രൂപ ചെലവാക്കുന്ന പദ്ധതിക്ക് കേരളത്തിലാകമാനം ആയിരം കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയായ പദ്ധതി കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ഒഴികെയുള്ളിടത്ത് പുരോഗമിക്കുകയാണ്. രണ്ട് ജില്ലകളില്‍ ടെന്‍ഡറിങ് നടപടികളില്‍ വന്ന കാലതാമസമാണ് പദ്ധതി ആരംഭിക്കുന്നതിന് വൈകിയത്. വരുന്ന മാര്‍ച്ചോടെ സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കാനാകുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ബി.ബി.എന്‍.എല്‍. ചെയര്‍മാനുമായ അരുണ സുന്ദര്‍രാജ് പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്ത് സ്ഥാപിച്ചിരുന്നത് 10 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിളായിരുന്നു. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദൈര്‍ഘ്യം ഇരട്ടിയിലധികമാവുകയും ചെയ്യും. എന്‍.ഒ.എഫ്.എന്‍. പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് 600 ദശലക്ഷം ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉള്ളടക്കം പ്രാദേശികമായി തന്നെ ഹോസ്റ്റ് ചെയ്യാവുന്ന സംവിധാനം വരും. നമ്മുടെ നെറ്റ്വര്‍ക്ക് വഴി ഹോസ്റ്റിങ് നടക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ചെലവ് കുറയുകയും ചെയ്യും.

അതോടൊപ്പം വന്‍കിട സേവനദാതാക്കള്‍ക്കൊപ്പം ചെറുകിട സേവന ദാതാക്കള്‍ കൂടി വരുന്നതോടെ ഈ രംഗത്ത് വന്‍ സാമ്പത്തികനേട്ടമുണ്ടാവുകയും ചെയ്യും. കേബിള്‍ ഓപ്പറേറ്റര്‍മാര്‍, വൈ-ഫൈ സംവിധാനം, ചെറുകിട സേവനദാതാക്കള്‍ എന്നിവര്‍ വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളെയും സഹകരിപ്പിച്ചായിരിക്കും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുക. കേരളത്തില്‍ സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്വര്‍ക്ക്, നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക് എന്നിവയെയും ദേശീയ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ശൃംഖലയുമായി ബന്ധിപ്പിക്കും.

ആസ്‌ത്രേലിയയിലെ എന്‍.ബി.എന്‍. മാതൃകയിലാണ് രാജ്യത്ത് പദ്ധതി നടപ്പാക്കുന്നത്. 14 വര്‍ഷം കൊണ്ട് ആസ്‌ത്രേലിയയില്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ മാത്രമേ സ്ഥാപിക്കാനായിട്ടുള്ളൂ. ഇന്ത്യയിലെ പദ്ധതി നടപ്പായി കഴിഞ്ഞാല്‍ അത് ലോകത്തിലെ ഏറ്റവും വലിയ നെറ്റ്വര്‍ക്കായി മാറുകയും ചെയ്യും. ഇന്ത്യയില്‍ പദ്ധതി നടപ്പാക്കാനായി രൂപവത്കരിച്ച ബി.ബി.എന്‍.എല്‍. ആണ് പദ്ധതി ദേശീയ തലത്തില്‍ ഏകോപിപ്പിക്കുന്നത്.

KCN

more recommended stories