മതം മാറിയ യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി

കൊച്ചി: മതം മാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. കോട്ടയം സ്വദേശിയായ ഹോമിയോ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കുടുംബത്തിന് സുരക്ഷ നല്‍കാന്‍ പോലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോട്ടയം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഹോമിയോ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്നു കാണിച്ച് കഴിഞ്ഞവര്‍ഷമാണ് അശോകന്‍ കോടതിയെ സമീപിച്ചത്. സ്വമേധയാ ആണ് താന്‍ വീട്ടുകാരെ വിട്ടുപോയതെന്നാണ് അന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതിയാണ് വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും അത് നടത്തിക്കൊടുക്കാന്‍ അധികാരമോ യോഗ്യതയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

വിദ്യാര്‍ത്ഥിനി മഞ്ചേരിയിലെ സത്യസരണിയില്‍ മതപഠനത്തിന് ചേര്‍ന്നിരുന്നുവെന്ന് പറയുന്നു. യുവതിക്ക് മതപഠനം തുടരാനും താമസസ്ഥലം സ്വയം തീരുമാനിക്കാനും നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. 2016 ഡിസംബര്‍ 21ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19ന് തന്നെ തങ്ങളുടെ വിവാഹം നടന്നെന്ന് യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിനൊപ്പമാണ് അന്ന് യുവതി കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ നടന്ന വിവാഹത്തിന്റെ വിശദവിവരം അന്വേഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യുവതിയെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ഈ കേസും അതോടൊപ്പം, മറ്റൊരുയുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയില്‍ ചെര്‍പ്പുളശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഡിജിപി ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസിലുള്‍പ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഡിജിപി അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

KCN

more recommended stories