10 കോടിയുടെ ഓണം ബമ്പര്‍: ഭാഗ്യവാന്‍ മൂട്ടക്കരമ്മല്‍ മുസ്തഫ

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മല്‍ മുസ്തഫ(48)യ്ക്ക്. സമ്മാനര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഭാഗ്യം കടാക്ഷിച്ച എജെ 442876 ടിക്കറ്റുമായി മുസ്തഫ ബാങ്കിലെത്തിയത്. തേങ്ങാ കച്ചവടക്കാരനായിരുന്ന ഉപ്പയുടെ കൂടെ വണ്ടി ഓടിക്കലായിരുന്നു ജോലി. സ്വന്തമായി തേങ്ങാ കച്ചവടം നടത്താന്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. ഭാര്യയും നാലു കുട്ടികളുമുണ്ട്.

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്നു ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. 12% ജിഎസ്ടി അടക്കം 250 രൂപയായിരുന്നു ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ മുഖവില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും നറുക്കുവീഴുന്നയാള്‍ക്കു കിട്ടുക ആറു കോടി 30 ലക്ഷം രൂപയാണ്. 10% ഏജന്റ് കമ്മിഷന്‍ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30% ആദായ നികുതിയായും ഈടാക്കും.

തിരൂരിലെ കെഎസ് ഏജന്‍സിയില്‍നിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജന്‍സി വാങ്ങിയ ഈ ലോട്ടറി കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് വിറ്റത്. സമ്മാനത്തുകയായ 10 കോടി രൂപയില്‍ ഏജന്‍സി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കും. അതില്‍നിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വില്‍പനക്കാരനുള്ളതാണ്.

നറുക്കെടുപ്പ് കഴിഞ്ഞതു മുതല്‍ ‘ഇതാണു ഞങ്ങള്‍ പറഞ്ഞ കോടീശ്വരന്‍’ എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും യഥാര്‍ഥ കോടീശ്വരന്‍ ഇപ്പോഴാണ് വെളിച്ചത്തു വരുന്നത്.
സുവര്‍ണജൂബിലി ഓണം ബമ്പര്‍ ഭാഗ്യവാനു 10 കോടി കിട്ടുമ്പോള്‍ ഈ ഒറ്റ നറുക്കെടുപ്പിലൂടെ സര്‍ക്കാരിന്റെ പോക്കറ്റിലെത്തുന്നത് റെക്കോര്‍ഡ് ലാഭം: 50 കോടിയോളം രൂപ. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും 65 ലക്ഷം ടിക്കറ്റുകളേ ഇത്തവണ മൂന്നു ഘട്ടങ്ങളിലായി അച്ചടിച്ചു വിതരണം ചെയ്തിരുന്നുള്ളൂ. അതെല്ലാം വിറ്റുതീരുകയും ചെയ്തു. വിറ്റുവരവായി ആകെ കിട്ടിയത് 145 കോടി രൂപയാണ്. സമ്മാനങ്ങള്‍ നല്‍കാന്‍ 51 കോടിയും ഏജന്റുമാര്‍ക്കു സമ്മാന കമ്മിഷനായി 5.12 കോടിയും ചെലവാകും.

അച്ചടി, സര്‍ക്കാര്‍ ഫണ്ടിലേക്കുള്ള കൈമാറ്റം, 12% ജിഎസ്ടി തുടങ്ങിയ വകയിലാണു ബാക്കി ചെലവ്. 1967ല്‍ ഒരു രൂപയുടെ ടിക്കറ്റ് വിറ്റും 50,000 രൂപയുടെ ഒന്നാം സമ്മാനം നല്‍കിയുമായിരുന്നു സംസ്ഥാന ലോട്ടറിയുടെ തുടക്കം. കഴിഞ്ഞ വര്‍ഷം 7,394 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റെങ്കില്‍ ഈ വര്‍ഷത്തെ ലക്ഷ്യം 10,000 കോടി രൂപയാണ്. നാലരക്കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പര്‍ ലോട്ടറി ഇന്നലെ വിപണിയിലിറക്കി.

KCN