നഗരമധ്യത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കെഎസ്ടിപിയുടെ ചതിക്കുഴി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കെഎസ്ടിപിയുടെ ചതിക്കുഴി. ചതിക്കുഴിയില്‍ വീണ് യുവാവിന് പരിക്കേറ്റു. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡിന്റെ ഡിവൈഡറില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ കുഴിച്ച ചതിക്കുഴിയില്‍ വീണ് തൃക്കരിപ്പൂര്‍ സ്വദേശി ഷിജിത്തി(32)ന്റെ കണ്ണാണ് തകര്‍ന്നത്. നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് വരെ കെഎസ്ടിപി റോഡ് മധ്യത്തിലെ ഡിവൈഡറില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ വന്‍ കുഴികള്‍ നിര്‍മ്മിച്ചിരുന്നു. യാതൊരു സൂചനാ മുന്നറിയിപ്പുകളോ സുരക്ഷാ വലയമോ ഇല്ലാതെ റോഡുമധ്യത്തിലെ ഡിവൈഡറില്‍ നിര്‍മ്മിച്ച കുഴികള്‍ പ്രത്യക്ഷത്തില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നില്ല. തെരുവ് വിളക്കുകളൊന്നും കത്താത്തതിനാല്‍ രാത്രിയായാല്‍ ഇവിടെ കൂരിരുട്ട് തന്നെയാണ്.

കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് വടക്കുമാറി നിര്‍മ്മിച്ച കുഴിയിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ഷിജിത്ത് തലയിടിച്ച് വീണത്. കുഴിയില്‍ വീണ് നിലവിളിച്ച ഷിജിത്തിനെ റോഡിന്റെ മറുഭാഗത്ത് തട്ടുകടക്കരികിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത്, മുന്‍ പ്രസിഡണ്ട് അഡ്വ. കെ രാജ്‌മോഹന്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി സേതു എന്നിവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇരു കണ്ണുകള്‍ക്കും തലക്കും പരിക്കേറ്റ യുവാവിനെ ഉടന്‍ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍മാരായ മഹ്മൂദ് മുറിയനാവിയും സന്തോഷ് കുശാല്‍നഗറും ആശുപത്രിയിലെത്തി. തൊട്ടുപിറകെ കെഎസ്ടിപി ജീവനക്കാരും സ്ഥലത്തെത്തി യുവാവിന്റെ ചികിത്സാചെലവ് ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

KCN

more recommended stories