ഇന്ധനവില: പ്രതിസന്ധി രൂക്ഷമാകുന്നു

കൊച്ചി: ആഴ്ചകളായി ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അനുബന്ധ മേഖലകള്‍ പ്രതിസന്ധിയിലേക്ക്. ചരക്കുകടത്ത്, പൊതുഗതാഗതം, നിര്‍മാണരംഗം, അവശ്യവസ്തു വിപണി മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതം പ്രകടമായിത്തുടങ്ങി.ഡീസല്‍ വില സര്‍വകാല റെക്കോഡ് ഭേദിച്ചു. പെട്രോള്‍ വില കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നീങ്ങുകയാണ്.മുന്‍ മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില 10 മുതല്‍ 25 പൈസ വരെയാണ് ദിനേന കൂടിയിരുന്നത്. ഇപ്പോള്‍ ഇത് നഗരങ്ങളില്‍ 20 മുതല്‍ 60 പൈസ വരെയാണ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 75.57 ഉം ഡീസലിന് 67.79 രൂപയുമായിരുന്നു. കൊച്ചിയില്‍ യഥാക്രമം 74.26ഉം 66.51ഉം. ഈ മാസം മാത്രം പെട്രോളിന് 2.92 ഉം ഡീസലിന് 1.80 രൂപയും കൂടി. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 ഉം ഡീസലിന് 64.87 രൂപയുമായിരുന്നു.ഇന്ധനവില വര്‍ധന ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോറി-, ബസ് ഉടമകളും വ്യാപാരികളും പറയുന്നു. ഡീസല്‍ വിലക്കയറ്റംമൂലം ചരക്കുകടത്ത് ചെലവ് 20 ശതമാനത്തോളം കൂടിയതോടെ ലോറി വാടകയില്‍ 15 ശതമാനം വര്‍ധന വരുത്തിയതായി കേരള ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹംസ പറഞ്ഞു. കേരളത്തിലേക്ക് ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളും വാടക പത്തുശതമാനത്തോളം കൂട്ടിയിട്ടുണ്ട്. ആനുപാതികമായി ഭക്ഷ്യധാന്യങ്ങളുടെയും നിര്‍മാണസാമഗ്രികളുടെയും വിലയും കൂടിത്തുടങ്ങി.ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള ചെലവ് കഴിഞ്ഞ മാസങ്ങളില്‍ 10–15 ശതമാനം വര്‍ധിച്ചതായി കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ആന്റണി കൊട്ടാരം പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ലോറിയില്‍ ചരക്ക് എത്തിക്കുന്നതിന് 75,000-80,000 രൂപയായിരുന്നത് ഇപ്പോള്‍ 1,05,000വരെ എത്തി. വിശാഖപട്ടണത്തുനിന്നുള്ള ലോറി വാടക പതിനായിരം രൂപയോളം കൂടി. ഈ സാഹചര്യത്തില്‍ ലോറിവാടക കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നും ആന്റണി പറഞ്ഞു. ഭൂരിഭാഗം ഉല്‍പന്നവും പുറത്തുനിന്ന് കൊണ്ടുവരുന്ന കേരളത്തിനാകും ഇന്ധനവില വര്‍ധന ഏറ്റവും കനത്ത പ്രഹരമാവുക.നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും പിന്നാലെ ഇന്ധനവില വര്‍ധന ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍, വില കൂട്ടാന്‍ ഉദ്ദേശ്യമില്ലെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.

വാടക വര്‍ധിപ്പിക്കുംലോറി ഓണേഴ്‌സ് ഫെഡറേഷന്‍
പാലക്കാട്: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി രണ്ടിന് മുമ്പായി സര്‍ക്കാര്‍ ഇന്ധനവിലയില്‍ ഈടാക്കുന്ന എക്‌സൈസ് നികുതിയില്‍ കുറവ് വരുത്തിയില്ലെങ്കില്‍ അഞ്ച് മുതല്‍ സംസ്ഥാനത്ത് ചരക്ക് വാഹനങ്ങള്‍ക്കുള്ള ലോറിവാടക വര്‍ധിപ്പിക്കുമെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതുസംബന്ധിച്ച് ജില്ല കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.ഇന്ധനവില വര്‍ധനവിനെതിരെയുള്ള മോട്ടോര്‍ വാഹന പണിമുടക്കിന് പിന്തുണനല്‍കുന്ന രീതിയില്‍ സംസാരിക്കുന്ന മന്ത്രി തോമസ് ഐസക് സംസ്ഥാനം ഈടാക്കുന്ന 27 രൂപയില്‍ കുറവ് വരുത്തുന്നതില്‍ അനാസ്ഥ തുടരുകണെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഡീസല്‍ വില അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഞ്ച് രൂപയിലധികം കൂടുതലാണ്. പെട്രോള്‍-ഡീസല്‍ വിലയെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തോട് കേരളം മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

KCN

more recommended stories