അമിതവേഗം കൂടുതല്‍ മലയാളികള്‍ക്ക്, എങ്ങും കൃത്യസമയത്ത് എത്താത്തതും മലയാളികള്‍: നാണക്കേടായി ദേശീയ സര്‍വേ ഫലം

ന്യൂഡല്‍ഹി: ഇന്ത്യക്കാരില്‍ അഞ്ചു പേരില്‍ മൂന്നു പേരും വാഹനം ഓടിക്കുമ്‌ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ ഫലം. ഉത്തരേന്ത്യയാണ് ഇതില്‍ മുന്നില്‍. 62 ശതമാനം പേരാണ് ഇവിടെ വാഹനം ഓടിക്കുമ്‌ബോള്‍ മൊബൈലില്‍ സംസാരിക്കുന്നത്. എന്നാല്‍ നാലില്‍ ഒരാളെ മാത്രമാണ് പോലീസ് പിടികൂടിയിട്ടുള്ളത്. നിസാന്‍ കണക്ട് ഫാമിലീസ് ഇന്ത്യ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്.

സര്‍വേ പ്രകാരം അമിത വേഗത്തിലോടിക്കുന്നവരുള്ളത് കേരളത്തിലാണ്. 60 ശതമാനം മലയാളികള്‍ തങ്ങള്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരാണെന്ന് സമ്മതിച്ചു. 51 ശതമാനം പേരുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 28 ശതമാനം പേരാണ് പഞ്ചാബില്‍ അമിത വേഗതയില്‍ പായുന്നത്. അമിതവേഗം, ഫോണ്‍ ഉപയോഗം, ശ്രദ്ധ തുടങ്ങിയവയൊക്കെ ആസ്പദമാക്കി രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. 64 ശതമാനം ഭാര്യമാര്‍ ഭര്‍ത്താവിന്റെ ഡ്രൈവിങില്‍ വിശ്വാസം പ്രകടപ്പിച്ചു. അതേസമയം 37 ശതമാനം ഭര്‍ത്താക്കന്മാര്‍ മാത്രമാണ് ഭാര്യയുടെ ഡ്രൈവിങില്‍ വിശ്വസിക്കുന്നത്.

വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സര്‍വേയില്‍ പങ്കുവെച്ചിട്ടുണ്ട്. റോഡുകളുടെ അവസ്ഥയും വാഹനത്തിനകത്തെ സുരക്ഷയും ആശങ്കയായി അറിയിച്ചവരുണ്ട്. വാഹനം ഓടിക്കുമ്‌ബോള്‍ കുടുംബത്തിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നതായി 53 ശതമാനം പേര്‍ പറഞ്ഞു. 65 ശതമാനം മലയാളികളും പരിപാടികളില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാത്തവരാണെന്നും സര്‍വേ പറയുന്നു.

KCN

more recommended stories