ഉദയകുമാര്‍ ഉരുട്ടിക്കൊലകേസിലെ പ്രതികള്‍ക്കായി പോലീസ് സേനയില്‍ പണപ്പിരിവ്: സംഭവമറിഞ്ഞതോടെ ഇടപെട്ട് ഡിജിപി

തിരുവനന്തപുരം: പോലീസ് സേനയിലെ പ്രതികള്‍ക്കായി പോലീസിനിടയില്‍ പണപ്പിരിവ്. സംഭവമറിഞ്ഞതോടെ ഇടപെട്ട് പോലീസ് മേധാവിയും. ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികളായ പോലീസുകാര്‍ക്കുവേണ്ടിയാണ് സേനയില്‍ പണപ്പിരിവുനടത്തിയിരുന്നത്. പിന്നാലെ പണപ്പിരിവ് വിലക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്തെത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പോലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും എല്ലാ ഉദ്യോഗസ്ഥരില്‍നിന്നും പണം പിരിക്കുന്നത് അറിഞ്ഞതോടെയാണ് അതു വിലക്കി ഡിജിപി ഉത്തരവിറക്കിയത്. നടപടി തികച്ചും ക്രമവിരുദ്ധമാണെന്നു ഡിജിപി വ്യക്തമാക്കി. എന്നാല്‍, പോലീസുകാരുടെ ശമ്ബളത്തില്‍നിന്നു നേരിട്ടു പണം പിടിക്കുന്നതിനു പകരം അസോസിയേഷന്‍ ഭാരവാഹികള്‍ അവരെ നേരില്‍ കണ്ടു ഫണ്ട് പിരിവു തുടരുന്നുണ്ട്.

ശിക്ഷിക്കപ്പെട്ട അഞ്ചുപേരില്‍ സര്‍വീസിലുണ്ടായിരുന്ന സിറ്റി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഎസ്ഐ കെ ജിതകുമാര്‍, നര്‍കോടിക് സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്വി ശ്രീകുമാര്‍ എന്നിവര്‍ക്കു വധശിക്ഷയാണ്. ഇരുവരും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ഇവരെ സേനയില്‍നിന്നു പുറത്താക്കാന്‍ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ് എന്നിവര്‍ക്കു മൂന്നുവര്‍ഷം തടവും പിഴയുമാണു ശിക്ഷ. അജിത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്തു ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടതി ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതു ശരിയല്ലെന്നു ഡിജിപി വ്യക്തമാക്കി.

പോലീസുകാരുടെ ശമ്ബളത്തില്‍നിന്നു നേരിട്ടു പണം പിടിക്കാന്‍ ഒരു യൂണിറ്റ് മേധാവിയും അനുവാദം നല്‍കരുത്. ഇത്തരം പണപ്പിരിവിനെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതിയില്‍ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കി കേസ് നടത്തിപ്പിനു വന്‍ തുക വേണ്ടിവരുമെന്നാണ് അസോസിയേഷന്‍ നേതാക്കളുടെ വിലയിരുത്തല്‍. മാത്രമല്ല, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പോലീസുകാരനു സ്വന്തമായി വീടില്ല. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ആ കുടുംബം. കോടതി വിധി വന്നപ്പോള്‍ത്തന്നെ തലസ്ഥാനത്തെ മിക്കവാറും എല്ലാ പോലീസുകാരും ഉദ്യോഗസ്ഥരും പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു ജയിലിലും ഒട്ടേറെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. അതിനാല്‍ ഡിജിപിയുടെ വിലക്കുണ്ടെങ്കിലും പ്രതികളെ സഹായിക്കാന്‍തന്നെയാണ് അസോസിയേഷനുകളുടെയും ഒരു വിഭാഗം പോലീസുകാരുടെയും തീരുമാനം.

KCN

more recommended stories