ആദിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍ രഞ്ജന്‍ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ്.

രണ്ടാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് ആദിര്‍ രഞ്ജന്‍. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാന്‍പൂര്‍ സീറ്റില്‍ നിന്ന് ജയിച്ചു. ബംഗാളില്‍ നിന്ന് രണ്ട് എംപിമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

രാഹുല്‍ ഗാന്ധി കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചതോടെയാണ് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്. ആദിര്‍ രഞ്ജന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത് ഖാര്‍ഗെയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹവും തോറ്റു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എ.കെ ആന്റണി, ഗുലാം നബി ആസാദ്, ജയ്റാം രമേശ്, ആനന്ദ് ശര്‍മ്മ, പി.ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ആദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിര്‍ രഞ്ജനെ വിശേഷിപ്പിച്ചത് പോരാളി എന്നായിരുന്നു.

KCN

more recommended stories