വിജയ വഴിയില്‍ തിരിച്ചെത്താന്‍ മുംബൈ; രണ്ടാം ജയം തേടി കൊല്‍ക്കത്ത

മുംബൈ: ഐ പി എല്ലിലെ അഞ്ചാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നു മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകീട്ട് 7.30 ന് ചെന്നൈയിലാണ് മത്സരം. ഐ പി എല്‍ ചരിത്രത്തില്‍ അഞ്ചു തവണ ചാമ്ബ്യന്‍ പട്ടം അലങ്കരിച്ചിട്ടുള്ള മുംബൈ ടീം ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ മുംബൈയെ രണ്ടു വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ബാംഗ്ലൂരിന്റെ ജയം.

എന്നാല്‍ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ജയം നേടിക്കൊണ്ടാണ് ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത ടീം ഇത്തവണ തുടങ്ങിയിരിക്കുന്നത്. നിതിഷ് റാണയുടെയും രാഹുല്‍ ത്രിപാടിയുടെയും അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് താരങ്ങള്‍ക്ക് മധ്യ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ പിശുക്ക് കാണിച്ചു. ഇതാണ് കളിയില്‍ വഴിത്തിരിവായതും. ആറ് തവണ പ്ലേ ഓഫിലും, രണ്ട് തവണ കിരീട നേട്ടത്തിലും എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും താളം നഷ്ട്ടപ്പെട്ട ടീമാണ് കൊല്‍ക്കത്ത. 2016 മുതല്‍ തുടരെ മൂന്ന് കൊല്ലം പ്ലേ ഓഫ് കളിച്ച ടീം അവസാന രണ്ട് സീസണിലും ലീഗ് സ്‌റ്റേജില്‍ പുറത്തായി. ഗംഭീര്‍ പോയ ശേഷം താളം നഷ്ടപെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം വമ്ബന്‍ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകരും ആഗ്രഹിക്കുന്നില്ല.

യു എ ഇയില്‍ നടന്ന കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ബാറ്റിങ്ങിന്റെ എല്ലാ മേഖലകളിലും താളം നഷ്ടപ്പെട്ട ടീമായിരുന്നു കൊല്‍ക്കത്ത. നല്ലൊരു ഓപ്പണിങ് കോമ്ബിനേഷന്‍ കണ്ടെത്തുന്നതിനും, സന്തുലിതമായ മധ്യ നിരയെ ഉണ്ടാക്കുന്നതിനും, മികച്ച ഒരു ഫിനിഷറെ കണ്ടെത്താനും ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ ആദ്യ മത്സരത്തിലൂടെ നിതിഷ് റാണ ഓപ്പണിങ്ങിന്റെ കാര്യത്തില്‍ തീരുമാനം ഉറപ്പിച്ചു കഴിഞ്ഞു. സുനില്‍ നരൈന്‍, ആന്‍ഡ്രേ റസല്‍, ഷക്കിബ് അല്‍ ഹസന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ ഓള്‍ റൗണ്ടര്‍ പ്രകടനവും ടീമിന് മുതല്‍ക്കൂട്ടാണ്.

തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും കൂട്ടരും വന്നിരിക്കുന്നത്. ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പ്രമുഖരും മുംബൈ ടീമില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. കിരീട സാധ്യത ഏറ്റവും അധികം ഉള്ള ടീമെന്ന് അവര്‍ വിലയിരുത്തുന്നതും മുംബൈ ടീമിനെ തന്നെയാണ്. കഴിഞ്ഞ മത്സരത്തില്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത ക്രിസ് ലിന്നിന് പകരം ഡീ കോക്ക് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണക്കുകളുടെ കാര്യത്തില്‍ മുംബൈ ടീം വന്‍ ആധിപത്യം കാണിക്കുന്നുണ്ട്. ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 27 കളികളില്‍ ആറ് മല്‍സരങ്ങളില്‍ മാത്രമാണ് കൊല്‍ക്കത്ത ജയിച്ചിട്ടുള്ളത്. അവസാനം നേര്‍ക്കുനേര്‍ വന്ന 12 മത്സരങ്ങളില്‍ 11ലും മുംബൈയാണ് ജയിച്ചത്.

KCN

more recommended stories