കണ്ണടച്ചു തീര്‍ക്കും മുമ്പ് ശ്രീലങ്ക തവിടുപൊടി, ലങ്കക്കെതിരെ വമ്പന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍

കണ്ണടച്ചു തീര്‍ക്കും മുമ്പ് ശ്രീലങ്ക തവിടുപൊടി, ലങ്കക്കെതിരെ വമ്പന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍; ഷമിക്ക് 5 വിക്കറ്റ്

മുംബൈ: ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. 10 ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് ആറ് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്ന ലങ്കയെ വാലറ്റക്കാരാണ് ലോകകപ്പിലെ എക്കാലത്തെയും ചെറിയ ടീം ടോട്ടലെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ആദ്യ പന്തു മുതല്‍ ആക്രമണം, കണ്ണടച്ചു തീര്‍ക്കും മുമ്പ് എല്ലാം തീര്‍ന്നു

ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പാതും നിസങ്ക വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ബുമ്രയുടെ ആദ്യ ഓവര്‍ അതിജീവിച്ചു. എന്നാല്‍ ലങ്കയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് തന്റെ ആദ്യ പന്തില്‍ തന്നെ ദിമുത് കരുണരത്‌നെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിര്‍ത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തില്‍ സദീര സമരവിക്രമയെ സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോട 2 റണ്‍സിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാന്‍ വഴിയില്ലാതെ പതറി.

ബുമ്രയുടെ അടുത്ത ഓവര്‍ അതിജീവിച്ചെങ്കിലും സിറാജ് തന്റെ മൂന്നാം ഓവറിലും ലങ്കയെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റന്‍ തന്നെയായിരുന്നു സിറാജിന്റെ ഇര. ഒരു റണ്ണെടുത്ത മെന്‍ഡിസിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. ലങ്കയുടെ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോഴുണ്ടായിരുന്നത് വെറും മൂന്ന് റണ്‍സ്. സിറാജും ബുമ്രയും വെടിനിര്‍ത്തിയതോടെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര അടുത്ത ആയുധമെടുത്തു.

ആദ്യം ബൗളിംഗ് മാറ്റമായി എത്തിയ മുഹമ്മദ് ഷമി തന്റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായ പന്തുകളില്‍ ചരിത് അസലങ്കയെയും(24 പന്തില്‍ 1), ദുഷന്‍ ഹേമന്തയെയും(0) വീഴ്ത്തിയതോടെ ലങ്ക 10 ഓവറില്‍ 14-6ലേക്ക് തകര്‍ന്നടിഞ്ഞു. 10 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയെ രണ്ടക്കം കടത്തിയത്. എന്നാല്‍ തന്റെ രണ്ടാം ഓവറില്‍ ഷമി ദുഷ്മന്ത ചമീരയെ ഷമി കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ലെഗ് സ്റ്റംപിലൂടെ പോയ പന്ത് അമ്പയര്‍ വൈഡ് വിളിച്ചെങ്കിലും കെ എല്‍ രാഹുല്‍ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചു.

റിവ്യുവില്‍ പന്ത് ചമീരയുടെ ഗ്ലൗസില്‍ തട്ടിയെന്ന് വ്യക്തമായി. ഇതോടെ ലങ്ക 12 ഓവറില്‍ 22-7ലേക്ക് വീണു. ഏയ്ഞ്ചലോ മാത്യൂസിനെ(12) ക്ലീന്‍ ബൗള്‍ഡാക്കി ഷമി ആക്രമണം തുടര്‍ന്നു. കസുന്‍ രജിതയും മഹീഷ തീക്ഷണയും ചേര്‍ന്ന് ലങ്കയെ 49ല്‍എ ത്തിച്ചെങ്കിലും രജിതയെ(14) സ്ലിപ്പില്‍ ഗില്ലിന്റെ കൈകളിലെത്തിച്ച് ഷമി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. പിന്നാലെ ജഡേജ ദില്‍ഷന്‍ മധുശങ്കയെ(5) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ലങ്കയുടെ നാണക്കേട് പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തത്. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്‌സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

KCN

more recommended stories