വായുമലിനീകരണം: ശ്വാസം മുട്ടി രാജ്യതലസ്ഥാനം: പകല്‍പോലും കാഴ്ച മറയുന്നു; ദില്ലി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

 

ദില്ലി: ദില്ലിയില്‍ വായുമലിനീകരണം അപകടാവസ്ഥയിലേക്ക് എത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ട്രക്ക്, ഡീസലല്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാടില്ലെന്നും അധികൃതരില്‍ നിന്നും നിര്‍ദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിലും വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 13 മുതല്‍ 20 വരെയാണ് നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദില്ലിയില്‍ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ നമ്പറിന്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും നിയന്ത്രണം.

ദില്ലിയില്‍ വായു ഗുണനിലവാര സൂചിക അഞ്ഞൂറിനടുത്തെത്തി. സാഹചര്യം ഗുരുതരമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു. പകല്‍ സമയങ്ങളില്‍ പോലും കാഴ്ച്ച മറയുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കില്‍, ഇന്ന് രാവിലെ 480 കടന്നു. സൂചികയില്‍ 100 കടന്നാല്‍ തന്നെ ഗുരുതരമാകുന്ന സാഹചര്യത്തിലാണിത്. ആര്‍ കെ പുരത്തും ജഹാംഗിര്‍പുരിയിലുമെല്ലാം സ്ഥിതി അതീവഗുരുതരമാണ്. മലിനീകരണം ചെറുക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ദില്ലി സര്‍ക്കാര്‍.

അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ പത്തുവരെ പ്രവര്‍ത്തിക്കില്ല ആറു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. സമീപ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിയന്ത്രിക്കാന്‍ എടുത്ത ശ്രമങ്ങള്‍ ഗുണം കണ്ടില്ല. ദീപാവലി കൂടെ എത്തുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് ആശങ്ക. പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തവണയും പരസ്പരം ഉന്നയിക്കുകയാണ്. മുന്‍കാലങ്ങളേക്കാള്‍ മലിനീകരണം കൂടിയതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്കാകും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ നീങ്ങുന്നത്.

KCN

more recommended stories