’50 എംഎല്‍എമാരുമായി കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേരും’; അവകാശവാദവുമായി കുമാരസ്വാമി,

 

കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര സംഭവിക്കുമെന്ന് ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസ് സര്‍ക്കാറിലെ മന്ത്രി 50 മുതല്‍ 60 എംഎല്‍എമാരുമായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേസുകളില്‍ നിന്ന് രക്ഷപ്പെടാനായിരിക്കും ഭരണകക്ഷിയായ കോണ്‍ഗ്രസിലെ സ്വാധീനമുള്ള മന്ത്രി ബിജെപിയില്‍ ചേരുകയെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

മന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് 50 മുതല്‍ 60 വരെ എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നേക്കും. അദ്ദേഹം ഇപ്പോള്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ എല്ലാം ശരിയല്ല. ഈ സര്‍ക്കാര്‍ എപ്പോള്‍ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി തനിക്കെതിരായ കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു കുമാരസ്വാമിയുടെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയില്‍ ചേരാനാണ് കോണ്‍ഗ്രസ് മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചത്. ആറുമാസം സാവകാശം തരണമെന്നും മന്ത്രി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും -കുമാരസ്വാമി പറഞ്ഞു.

നേതാവിന്റെ പേര് പറയണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല. ചെറിയ നേതാവല്ലെന്നും വലിയ നേതാവാണെന്നും അദ്ദേഹം സൂചന നല്‍കി. കര്‍ണാടകയില്‍ ഏതുനിമിഷവും മഹാരാഷ്ട്രയെപ്പോലെ എന്തെങ്കിലും സംഭവിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കര്‍ണാടകത്തില്‍ എന്തും സംഭവിക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റ് നേടി. എന്നാല്‍, അവരുടെ യഥാര്‍ഥസ്ഥാനമെന്താണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.

KCN

more recommended stories