കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി; സജി മഞ്ഞക്കടമ്പില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

 

കോട്ടയം: കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി. സജി മഞ്ഞക്കടമ്പില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നാണ് സജിയുടെ പരാതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ ഒഴിവാക്കി എന്നതടക്കമുള്ള അമര്‍ഷം സജിക്ക് ഉണ്ടായിരുന്നു.
കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്പില്‍. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പി ജെ ജോസഫ് ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തുടങ്ങി. പിന്നാലെയാണ് മാറ്റിനിര്‍ത്തുന്നുവെന്ന തോന്നല്‍ സജിക്കുണ്ടായത്. തുടര്‍ന്ന് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെക്കുകയായിരുന്നു.
അതിനിടെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ക്ക് തിരിച്ചടി. ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്‍മാരായ രണ്ട് പേരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങള്‍ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.
അപരന്മാരുടെ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്റെ പരാതി. പത്രിക പൂര്‍ണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ അപരന്മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയ ‘ഫ്രാന്‍സിസ് ജോര്‍ജ്ജു’മാരുടെ പിന്നില്‍ എല്‍ഡിഎഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ആരോപിക്കുകയും ചെയ്തിരുന്നു.
സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജ്ജും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാന്‍സിസ് ജോര്‍ജ്ജുമാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് മത്സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വോട്ടുകള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നല്‍കിയതെന്നായിരുന്നു ആരോപണം.

KCN

more recommended stories