വലിയ വിട്ടുവീഴ്ചകള്‍ക്ക് തയാറായി കോണ്‍ഗ്രസ്; ഇത്തവണ മത്സരിക്കുന്നത് 300 സീറ്റുകളില്‍ താഴെ മാത്രം

 

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നൂറില്‍ താഴെയായി. കഴിഞ്ഞ തവണത്തെക്കാള്‍ 120 സ്ഥാനാര്‍ത്ഥികളുടെ കുറവാണ് വന്നിട്ടുള്ളത്. ഇന്ത്യ സഖ്യം വിജയിക്കുന്നതിനാണ് മുന്‍ഗണനയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എങ്ങനെയും ബിജെപിയെ അധികാരത്തില്‍ നിന്ന് നീക്കണമെന്നുള്ള ഒറ്റ ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. മുമ്പ് വലിയ വിട്ടുവീഴ്ചകള്‍ക്കൊന്നും പാര്‍ട്ടി തയാറായിരുന്നില്ല.

2004ല്‍ ബിജെപി ഭരണം തുടര്‍ന്നേക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഷിംലയില്‍ കോണ്‍ഗ്രസിന്റെ യോഗം ചേരുകയും സഖ്യ കക്ഷി രാഷ്ട്രീയം അംഗീകരിക്കാം എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തത്. സോണിയ ഗാന്ധിയാണ് അന്ന് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത്. പക്ഷേ, അന്നും തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യം ഉണ്ടായില്ല. ചില മണ്ഡലങ്ങളില്‍ ധാരണ ഉണ്ടാക്കികൊണ്ട് 417 സീറ്റുകളിലാണ് 2004ല്‍ കോണ്‍ഗ്രസ് മത്സരിച്ചത്.

145 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് 2004ല്‍ യുപിഎ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചാണ് ഭരണം നടത്തിയത്. ഇത്തവണ വലിയ വിട്ടുവീഴ്ചയ്ക്കാണ് കോണ്‍ഗ്രസ് തയാറായിട്ടുള്ളത്. ഇതുവരെ 278 സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. പത്തോ ഇരുപതോ സീറ്റുകളില്‍ കൂടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

എങ്കിലും 300ല്‍ താഴെ സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നുള്ളൂ. 2009ല്‍ 454 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 421 സീറ്റുകളിലും മത്സരിച്ചു. അതാണ് 300ല്‍ താഴെയായിരിക്കുന്നത്. വിട്ടുവീഴ്ചകള്‍ക്ക് തയാറായി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി കൊണ്ട്, ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

KCN

more recommended stories