സിപിഎം ഓഫീസുകള്‍ റെയ്ഡ് ചെയ്ത് വ്യാജ ഐഡി കാര്‍ഡുകള്‍ പിടിച്ചെടുക്ക : കള്ളവോട്ട് തടയണമെന്ന് ആന്റോ ആന്റണി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിജയ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. ജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും കള്ളവോട്ട് ആരോപണം ആവര്‍ത്തികുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. വ്യാജ ഐഡി കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ത്ഥി ആയതിനാല്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമോ എന്ന ഭയമുണ്ട്. എന്നാല്‍, ഇതുവരെ കിട്ടിയതില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആന്റോ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, അമ്പത്തിനായിരത്തിന് മുകളില്‍ ഉറച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെന്തകോസ്ത്, മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ഒഴുകും. വ്യാജ ഐഡി കാര്‍ഡും കള്ള വോട്ട് ആരോപണവും ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. തോല്‍വി മുന്നില്‍ കണ്ടാണ് ആന്റോ ആന്റണി ഇപ്പോഴേ വിശദീകരണം കണ്ടെത്തുന്നതെന്ന് തോമസ് ഐസക് തിരിച്ചടിച്ചു. സിപിഎമ്മിലേക്ക് വരേണ്ട വോട്ടുകള്‍ വന്ന് കഴിഞ്ഞുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപി ജയിക്കുന്ന സീറ്റുകളില്‍ ഒന്ന് പത്തനംതിട്ടയായിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണിയും പ്രതികരിച്ചു. പത്തനംതിട്ടയ്ക്ക് ബിജെപി എം പി ഉറപ്പാണ്. കേന്ദ്രമന്ത്രി ആക്കുമോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അനില്‍ കെ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആന്റോ ആന്റണി പരാജയഭീതിയില്‍ വിരളി പൂണ്ടിരിക്കുകയാണ്. അമ്പതിനായിരം വോട്ട് ഭൂരിപക്ഷം എന്നത് സിപിഎം പ്രകടന പത്രിക പോലെ തോമസ് ഐസക്കിന്റെ സ്വപ്നമാണ്. വിവാദങ്ങള്‍ തളര്‍ത്തിയില്ല. എല്ലാ വിവാദത്തിനും പിന്നില്‍ കോണ്‍ഗ്രസാണെന്ന് അനില്‍ ആന്റണി ആവര്‍ത്തിച്ചു.

KCN

more recommended stories