യാത്രയ്ക്കിടെ ടയര്‍ പൊട്ടി, പിന്നാലെ ബസ് മുഴുവന്‍ തീ വിഴുങ്ങി; ആര്‍ക്കും പോറല്‍ പോലുമേല്‍ക്കാതെ രക്ഷിച്ച് ഡ്രൈവറുടെ ധീരത

 

മുംബൈ: മുംബൈ – പൂനെ എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മുംബൈയില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസിനാണ് തീപിടിച്ചത്. ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വലിയ തീപിടുത്തമായി മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 7.30ഓടെയായിരുന്നു സംഭവം. തീപിടുത്തം മനസിലാക്കിയ ഉടന്‍ മനഃസാന്നിദ്ധ്യം കൈവിടാതെ പ്രവര്‍ത്തിച്ച ഡ്രൈവര്‍ എല്ലാ യാത്രക്കാരെയും പരമാവധി വേഗത്തില്‍ ബസില്‍ നിന്ന് പുറത്തിറക്കി. ബസില്‍ മുഴുവനായി തീപടരുന്നതിന് മുമ്പ് തന്നെ യാത്രക്കാരെല്ലാം പുറത്തിറങ്ങിയത് വലിയ ദുരന്തം ഒഴിവാക്കി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ഇതിന് സഹായകമായത്. ആകെ 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐ.ഐര്‍.ബി) പട്രോളിങ് സംഘവും അഗ്‌നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പിന്നാലെ സ്ഥലത്തെത്തി. തീ പിന്നീട് പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. വാഹനം പൂര്‍ണമായി കത്തിനശിച്ചത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞു. അപകടത്തെ തുടര്‍ന്ന് കുറച്ച് നേരം എക്‌സ്പ്രസ് വേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങളൊരുക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

KCN

more recommended stories