ഡിഎന്‍എയുടെ അതിജീവന തന്ത്രം കണ്ടെത്തിയ മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേല്‍

 dna

സ്റ്റോക്‌ഹോം: മനുഷ്യരടങ്ങുന്ന എല്ലാ ജീവികളിലെയും സ്വഭാവനിര്‍ണയത്തിന്റെ അടിസ്ഥാനഘടകമായ ജനിതകഘടനയില്‍ പഠനം നടത്തിയ മൂന്ന് പേര്‍ 2015 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. സ്വീഡനില്‍നിന്നുള്ള തോമസ് ലിന്‍ഡാല്‍, അമേരിക്കക്കാരനായ പോള്‍ മോഡ്രിച്ച്, തുര്‍ക്കിയില്‍ ജനിച്ച അസീസ് സന്‍സാര്‍ എന്നിവരാണ് ഇവര്‍.

പല കാരണങ്ങളാലും തകരാറിലാവുന്ന ഡിഎന്‍എ ഘടനയെ കോശങ്ങള്‍ എങ്ങനെ ശരിയാക്കി നിലനിര്‍ത്തുന്നുവെന്ന പഠനത്തിനാണ് ഇവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്.

കോശങ്ങള്‍ തന്മാത്രാതലത്തില്‍ എങ്ങനെ ഡിഎന്‍എ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നു എന്നതായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഇതിലൂടെ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ കോശങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വന്നു. നിര്‍ണായകമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ബുദ രോഗചികിത്സയില്‍ ഏറെ മുന്നേറ്റം നടത്താന്‍ ശാസ്ത്രലോകത്തിനു സാധിച്ചത്.

അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റും ധാതുശോഷണത്തിലൂടെയും ഹാനികരമായ മറ്റു പദാര്‍ത്ഥങ്ങളിലൂടെയും ദിനംപ്രതി ഡിഎന്‍എയ്ക്ക് തകരാറുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഡിഎന്‍എ തന്മാത്രകളെ സുരക്ഷിതമായി പഴയ പടി നിലനിര്‍ത്താന്‍ കോശങ്ങളുടെ പ്രവര്‍ത്തനം മൂലം സാധിക്കുന്നു.

ബ്രിട്ടനിലെ ക്ലെയര്‍ ഹാള്‍ ലബോറട്ടറീസിലെ അര്‍ബുദ ഗവേഷണ വിഭാഗത്തിലെ എമിററ്റസ് ഡയറക്ടറാണ് എഴുപത്തേഴുകാരനായ തോമസ് ലിന്‍ഡാല്‍. യു.എസിലെ ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനായ പോള്‍ മോഡ്രിച്ച് (69) മെഡിക്കല്‍ ഗവേഷണരംഗത്തെ പ്രശസ്തനാണ്. തുര്‍ക്കിയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമുള്ള അസീസ് സന്‍സാര്‍ (69) യു.എസിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസറാണ്.

how cells repair their DNA
ഡിഎന്‍എ സ്വയം തകരാറുകള്‍ പരിഹരിച്ച് അതിജീവിക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയവര്‍ക്കാണ് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്

 

ജീവജാലങ്ങളുടെ  വളര്‍ച്ചയും ഘടനയും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള ജനിതക വിവരങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന ന്യൂക്ലിക് അമ്ലമാണ് ജീവന്റെ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഡിഎന്‍എ അഥവാ ഡിയോക്‌സിറൈബോ ന്യുക്ലിക്ക് ആസിഡ്. ജനിതക വിവരങ്ങള്‍ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറുന്നത് ഡിഎന്‍എയാണ്. ജനിതകവിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുക എന്നതാണ് ഡിഎന്‍എയുടെ പ്രധാന ദൗത്യം. ഡിഎന്‍എയുടെ കണ്ടുപിടിത്തത്തോടെയാണ് ജനിതകകോഡും ജീവിവര്‍ഗങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളും ശാസ്ത്രലോകത്തിനു മുന്നില്‍ വെളിപ്പെട്ടത്.

ഡിഎന്‍എയില്‍ വരുന്ന തകരാറുകള്‍ മിക്കപ്പോഴും ശരീരം സ്വയം നിര്‍ധാരണം ചെയ്യുന്നത് ഇക്കാലമത്രയും ഒരു പ്രഹേളികയായിരുന്നു. ശരീരത്തിലെ കോശങ്ങള്‍തന്നെയാണ് ഇതു ചെയ്യുന്നതെന്നും ഈ പ്രവര്‍ത്തനം എങ്ങനെയാണ് നടക്കുന്നതെന്നുമായിരുന്നു മൂവര്‍ സംഘത്തിന്റെ പഠനലക്ഷ്യം.

ഡിഎന്‍എയുടെ ഘടനയിലും അളവിലും പുലര്‍ത്തുന്ന വൈവിധ്യമാണ് ഓരോ ജീവിവര്‍ഗത്തെയും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാക്കുന്നത്. ആധുനികതന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡിഎന്‍എ ഘടനയുടെ കണ്ടുപിടുത്തമായിരുന്നു. ജനിതകകോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത്. ഒരു പടി കൂടി മുന്നേറി കോശങ്ങള്‍ക്ക് എങ്ങനെ ഡിഎന്‍എയെ നിലനിര്‍ത്താനാവുമെന്നതു കൂടി ഇപ്പോള്‍ മനുഷ്യനു മുന്നില്‍ തെളിഞ്ഞു.

KCN

more recommended stories