ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു: നിരവധിപ്പേര്‍ക്ക് പരിക്ക്

bus

തിരുവനന്തപുരം:ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ഐശ്വര്യ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടം.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പാലത്തിലൂടെ അമിത വേഗത്തില്‍ വന്ന ബസ് ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെത്തുടര്‍ന്നാണ് ഇടതുഭാഗത്തെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ചത്. പുഴയിലേക്ക് പൂര്‍ണമായി പതിക്കാതെ പഴയ പാലത്തിന്റെ കൈവരിയില്‍ തലകീഴായി തൂങ്ങിക്കിടക്കുകയാണ് ബസ്.

ഡ്രൈവര്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബസ് മറിയുന്നതിന് മുമ്പ് തന്നെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

KCN

more recommended stories