റോഡ് സുരക്ഷക്ക് പത്ത് കല്‍പനകളുമായി പുതിയ നിയമം വരുന്നു

new road lawഇന്ത്യയില്‍ റോഡ് സുരക്ഷ എന്നത് നമുക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്. കാലം എത്ര മാറിയിട്ടും, സാങ്കേതികത്വത്തില്‍ എത്ര മികവ് ഇന്ത്യ കൈവരിച്ചിട്ടും റോഡ് സുരക്ഷയില്‍ നമുക്ക് എന്നും പാളിച്ചകളാണ് നേരിട്ടിട്ടുള്ളത്. റോഡപകടങ്ങള്‍ക്ക് പഴിചാരുന്നതോ, നമ്മുടെ ശോചനീയമായ റോഡിനെയും കാലപ്പഴക്കം ചെന്ന മോട്ടോര്‍ വാഹന നിയമങ്ങളെയും. കാലത്തിനൊത്ത് നിയമങ്ങള്‍ മാറുന്നില്ല എന്ന ആക്ഷേപം നാളെറേയായി ഭരണകൂടം കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ ഇത്തവണ വലിയ മാറ്റങ്ങളാണ് മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതുതായി അംഗീകരിച്ച മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016-ല്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി, റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ‘പണി’ കിട്ടുമെന്ന് ഉറപ്പാണ്. വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങളെ നിയന്ത്രിക്കുവാന്‍, മോട്ടോര്‍ വാഹന നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, 223 വകുപ്പുകളില്‍ 68 വകുപ്പുകളുടെ ഭേദഗതിയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭേദഗതികള്‍

1. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഈടാക്കാവുന്ന പിഴയുടെ പരിധി 1000 രൂപയില്‍ നിന്നും 5000 രൂപയായി ഉയര്‍ത്തും. വാഹനങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ 2000 രൂപ പിഴ ചുമത്താം. നേരത്തെ ഇത് 1000 രൂപയായിരുന്നു.

2. അമിതവേഗതയില്‍ വാഹനമോടിച്ചാലും ഇനി പിഴ കടുത്തതാകും. ചെറുനിര വാഹനങ്ങള്‍ക്ക് പിഴ 1000 രൂപയും മധ്യനിര വാഹനങ്ങള്‍ക്ക് പിഴ 2000 രൂപയുമായി നിജപ്പെടുത്തും. നേരത്തെ പിഴ 400 രൂപ നിരക്കിലായിരുന്നു.

3. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ഭേദഗതി പ്രകാരം കാത്തിരിക്കുന്നത്, 10000 രുപ പിഴയാണ്. മുന്‍ കാലങ്ങളില്‍ ഇത് 2000 രൂപ മാത്രമായിരുന്നു.

4. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ചുമത്താവുന്ന പിഴ 1000 രൂപയായി ഉയര്‍ത്തും. കൂടാതെ, മൂന്ന് മാസക്കാലം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള അനുമതിയും ലഭിക്കും. സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിച്ചാല്‍ ഈടാക്കാവുന്ന പിഴയുടെ പരിധി 100 രൂപയില്‍ നിന്ന് 1000 രൂപയായും ഉയര്‍ത്തും.

5. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പിടികൂടിയാല്‍ 10000 രൂപ പിഴ ചുമത്താമെന്ന വിപ്ലവകരമായ ഭേദഗതിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിഴയും ശിക്ഷയും ഇത്തിരി കടുപ്പമാകും. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുട്ടി വിചാരണ നേരിടുകയും, കുട്ടിയുടെ സംരക്ഷകന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയും ഒടുക്കേണ്ടി വരും. മാത്രമല്ല, വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും നിയമം അനുവാദം നല്‍കും.

7. റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ കാത്തിരിക്കുന്നത് 500 രൂപ പിഴയാണ്.

8. പൊതുനിരത്തില്‍ മത്സരയോട്ടം നടത്തുന്ന വാഹനങ്ങള്‍ക്ക് 500 രൂപയില്‍ നിന്ന് 5000 രൂപയായി പിഴ ചുമത്താനും ഭേദഗതി നിര്‍ദ്ദേശിക്കുന്നു.

9. അമിത ഭാരത്തില്‍ ഓടുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത്, 20000 രൂപ പിഴയും അമിതമായ ഒരോ ടണ്ണിനും 2000 രൂപ അമിത പിഴയുമാണ്. ഇരുചക്ര വാഹനങ്ങളില്‍ 100 രൂപയില്‍ നിന്ന് 2000 രൂപയായി പിഴ ഉയര്‍ത്തിയിട്ടുണ്ട്.

10. ലൈസന്‍സിങ്ങ് നിബന്ധനകള്‍ തെറ്റിച്ചാല്‍ 25,000 മുതല്‍ 1,000,00 രൂപ വരെയായി പിഴ ചുമത്താനും ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്.

KCN

more recommended stories