മതേതര ഫെയ്സ്ബുക്ക് പോസ്റ്റിട്ടു: യുക്തിവാദിയായ യുവാവിനെ വെട്ടിക്കൊന്നു

തമിഴ്നാട്: തമിഴ്നാട്ടില്‍ മതേതര ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുക്തിവാദിയായ യുവാവിനെ വെട്ടിക്കൊന്നു. ദ്രാവിഡ വിടുതല്‍ കഴകത്തിന്റെ പ്രവര്‍ത്തകനായ എച്ച് ഫറൂക്ക് ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയൊന്ന് വയസ്സുകാരനാണ് ഫറൂക്ക്. കോയമ്പത്തൂര്‍ ഉക്കാക്കടത്ത് ആണ് സംഭവം. നഗരത്തിനു നടുവില്‍ ഒരു പാടത്തിലാണ് ഫറൂഖിന്റെ വെട്ടേറ്റ നിലയിലുള്ള മൃതശരീരം കാണപ്പെട്ടത്. ബിലാല്‍ എസ്റ്റേറ്റില്‍ ഇരുമ്പു പാഴ്വസ്തുക്കള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു ഫറൂഖ്. മതത്തിനെതിരെയുള്ള പോസ്റ്റുകളിട്ടു എന്നതാകാം ഫറൂക്കിനെ കൊല്ലാനുള്ള കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഒരു ഫോണ്‍കോള്‍ വന്നതോടെ പുറത്തുപോയ ഫറൂക്കിനെ ഉക്കടം ബൈപാസ് റോഡില്‍ വെച്ച് ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ സംഘം പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. മതേതരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായിരുന്നു ഫറൂക്ക്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണോ, ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണോ കൊലപാതകം എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹിന്ദു മുന്നണി നേതാവ് ശശികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഗുണ്ടാ നിയമത്തിന്‍കീഴില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണോ കൊലപാതകം എന്നും സംശയിക്കുന്നു. ഏതെങ്കിലും വര്‍ഗീയ ശക്തികളാണോ ഇതിനുപിന്നില്‍ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഫറൂക്കിന്റെ പോസ്റ്റ്മോര്‍ട്ടം നടന്ന കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ സംഘര്‍ഷാവസ്ഥയും പ്രതിഷേധ പ്രകടനവും ഉണ്ടായി. കൊലപാതകികളെ അറസ്റ്റ് ചെയ്യുംവരെ ഫറൂക്കിന്റെ ശരീരം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് ദ്രാവിഡ വിടുതല്‍ കഴകം പ്രതിഷേധമറിയിച്ചു. എന്നാല്‍ പ്രതികളെ ഉടന്‍ കണ്ടെത്താമെന്ന ഉറപ്പിനുമേല്‍ ഫറൂക്കിന്റെ ശരീരം കുടുംബം ഏറ്റുവാങ്ങുകയായിരുന്നു.

KCN

more recommended stories