കൈക്കൂലി; വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങിയതിന് ഇന്നലെ കണ്ണൂരില്‍ ഒരു വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യാവൂരിലെ വില്ലേജ് ഓഫീസര്‍ ചങ്ങളായി സ്വദേശി സൈദ് ആണ് പിടിയിലായത്. കണ്ണൂര്‍ പൈസക്കരി സ്വദേശിയായ അജിത്കുമാര്‍ നല്കിയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കുന്നതിന് 60000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അജിത്കുമാര്‍ വിജിലന്‍സില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നല്‍കിയ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് വില്ലേജ് ഓഫീസറെ അറിയിക്കുകയുമായിരുന്നു. പണവുമായി ഓഫീസില്‍ വരാമെന്ന് അജിത്കുമാര്‍ പറഞ്ഞെങ്കിലും, അപേക്ഷപ്രകാരമുള്ള ലൊക്കേഷനില്‍ വരാന്‍ സൈദ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അജിത്കുമാറിന്റെ കൈയില്‍നിന്നും പണം വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്ത്വത്തിലുള്ള സംഘം സെയ്ദിനെ വലയിലാക്കിയത്. പ്രതിക്കെതിരെ ഇതിനുമുന്‍പും നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

KCN

more recommended stories