ദില്ലിയില്‍ 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍, ഇതില്‍ ഗുണ്ടാസംഘങ്ങളുമെന്ന് പൊലീസ്; സിജെപി-സര്‍ക്കാര്‍ ചര്‍ച്ച ഇന്നുണ്ടായേക്കും

യുപി, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. 17 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാവിലെ ഏഴര മുതല്‍ അടയ്ക്കും.
ദില്ലി: ദില്ലിയിലെ സിജെപി സമരത്തെ തുടര്‍ന്ന് 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍. ദില്ലിയിലെ വിവിധ ജില്ലകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്‌പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതില്‍ ഗുണ്ടാ സംഘങ്ങളും ഉള്‍പ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. 17 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാവിലെ ഏഴര മുതല്‍ അടയ്ക്കും.

അതേ സമയം, സിജെപി- സര്‍ക്കാര്‍ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വെച്ച് ചര്‍ച്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ന് പന്ത്രണ്ടരയ്ക്ക് ആകും കൂടിക്കാഴ്ച നടക്കുക. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തര്‍ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്. ദ്രുതകര്‍മ്മ സേന പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആര്‍പിഎഫ് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥി സമരത്തിന് നേരെ പെല്ലറ്റ് ?ഗണ്ണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നുണ്ട്.

Scroll to Top