കേന്ദ്ര സര്‍വകലാശാലയും നാട്ടുകാരും കൈകോര്‍ത്തു; കൊടി ബീച്ചിന് പുതുജീവന്‍

ഉദുമ: കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും കൈകോര്‍ത്തു. മാലിന്യങ്ങളൊഴിഞ്ഞ് കോട്ടിക്കുളം കൊടി ബീച്ചിന് പുതുജീവന്‍. കേരള കേന്ദ്ര സര്‍വകലാശാല, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്), ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മണിക്കൂറുകളോളമെടുത്ത് ബീച്ച് ശുചീകരിച്ചത്. സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന സന്ദേശത്തോടെ കടലും തീരദേശവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തില്‍ യുവതലമുറയുടെ പങ്ക് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വ്യക്തിപരമായ ഉത്തരവാദിത്തവും കൂട്ടായ പ്രവര്‍ത്തനവുമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ അടിത്തറയെന്നും വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. സിജിന്‍ കുമാര്‍ എ.വി, ടെക്നിക്കല്‍ ഓഫീസര്‍ ഡോ. സുധീഷ് വി, ഇന്‍കോയിസ് സയന്റിസ്റ്റ് ഡോ. നിധീഷ് എ.ജി. എന്നിവര്‍ സംസാരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷിയാസ്, പി.വി. കൃഷ്ണന്‍, സി.കെ. വേണു, കരീം നാലാംവാതുക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ബോധവത്കരണ പരിപാടിയില്‍ തീരദേശ സംരക്ഷണത്തിനുള്ള ഇടപെടലുകള്‍ ചര്‍ച്ചയായി. കൊടി ബീച്ചിന്റെ പ്രകൃതി സൗന്ദര്യവും തീരദേശ പ്രത്യേകതകളും വിനോദ സഞ്ചാര സാധ്യത തുറന്നിടുകയാണെന്ന് ഇന്‍കോയിസ് ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തിയുള്ള ടൂറിസം വികസന സാധ്യതകള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാര വികസനവും പരസ്പരം കൈകോര്‍ത്ത് മുന്നോട്ടുപോകണം. ഇതില്‍ പ്രാദേശിക ജനസമൂഹത്തിന്റെ പങ്കാളിത്തം നിര്‍ണായകമാണ്. അവര്‍ വിശദീകരിച്ചു.

Scroll to Top