Saturday, September 21, 2024
Home Kerala ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മന്ത്രിയെ തള്ളി വനിതാ കമ്മീഷന്‍, പരാതിയില്ലാതെ കേസെടുക്കാനാകില്ലെന്ന് സതീദേവി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മന്ത്രിയെ തള്ളി വനിതാ കമ്മീഷന്‍, പരാതിയില്ലാതെ കേസെടുക്കാനാകില്ലെന്ന് സതീദേവി

by KCN CHANNEL
0 comment

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആധികാരികമായ പരാതി വേണം. പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ല. പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കന്‍ കഴിയൂവെന്നും വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. നേരത്തെ, പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു. കക്ഷി ചേരാന്‍ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നേരത്തെ ഉള്ള നിലപാട്. പരാതിക്കാര്‍ക്ക് നീതി കൊടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസ് എടുക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാന്‍ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ ഉണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മൊഴി നല്‍കിയവര്‍ക്ക് നേരിട്ട് മുന്‍പിന്‍ വരാന്‍ താല്‍പര്യം ഉണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

You may also like

Leave a Comment