മെഡിക്കല്‍ പ്രവേശനം: വസ്തുവകകള്‍ ഈടായി വാങ്ങരുതെന്ന് മുഖ്യമന്ത്രി

കോട്ടയം: കുറഞ്ഞ ഫീസില്‍ മെഡിക്കല്‍ പ്രവേശനം നടത്താന്‍ സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ ഫീസില്‍ പഠിപ്പിക്കാന്‍ തയാറായ മാനേജ്‌മെന്റുകളെ മാതൃകയാക്കണം. വസ്തുകവകകള്‍ ഈടു വാങ്ങാന്‍ ശ്രമിക്കരുത്. അര്‍ഹരായവരെ പ്രവേശിപ്പിക്കണം. ആവശ്യമായ ഗാരന്റി നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീകോടതി വിധി ആശങ്കാജനകമാണ്. എന്നാല്‍ മാതാപിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് ഈ വര്‍ഷം പരമാവധി 11 ലക്ഷം രൂപവരെ ഈടാക്കാമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. അഞ്ചു ലക്ഷം രൂപ ഉടനെ നല്‍കേണ്ട ഫീസാണ്. ബാക്കി ആറു ലക്ഷം രൂപ പണമായോ ബാങ്ക് ഗാരന്റിയായോ 15 ദിവസത്തിനകം നല്‍കാമെന്നും കോടതി വാക്കാല്‍ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരമുള്ള വ്യവസ്ഥകളോടെ സര്‍ക്കാര്‍ അലോട്‌മെന്റ് നടത്തുകയാണ് ഇനി വേണ്ടത്. ഈ മാസം 31നകം എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സുപ്രീം കോടതി വിധി വന്നെങ്കിലും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലുള്ള നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അഞ്ചു ലക്ഷം രൂപ ഫീസ് മാത്രമേ ഈടാക്കൂ എന്നു മാനേജ്‌മെന്റ് വക്താവ് ജോര്‍ജ് പോള്‍ അറിയിച്ചു. ജൂബിലി, അമല, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകളിലാണ് അഞ്ചു ലക്ഷം ഫീസ് മാത്രം ഈടാക്കുക. ഇതിനു പുറമേ ആറു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റിയോ ബോണ്ടോ വാങ്ങുകയുമില്ല.

സുപ്രീം കോടതി വിധി പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിലവില്‍വന്ന ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നു നിയമോപദേശം തേടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

KCN

more recommended stories