ഭര്‍ത്താവുമായി പിണങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് എടുത്തുചാടി

കാഞ്ഞങ്ങാട്: പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍ത്താവോടിച്ച ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് എടുത്തുചാടി. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് തോയമ്മലിലെ അഭിരാമി (21)യാണ് ഭര്‍ത്താവ് നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്തെ ജിഷ്ണു രാജേഷ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് ചാടിയത്.

വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം വെച്ചാണ് സംഭവം. അതിവേഗതയില്‍ പോവുകയായിരുന്ന ഓട്ടോയില്‍ വെച്ച് ഭര്‍ത്താവുമായി പിണങ്ങിയ യുവതി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിരാമി അബോധാവസ്ഥയിലാണ്. അതുകൊണ്ടു തന്നെ യുവതിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ബോധം വീണ്ടുകിട്ടി വാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രമേ മൊഴിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.  പ്രണയത്തിലായിരുന്ന അഭിരാമിയും ജിഷ്ണുവും രണ്ടു മാസം മുമ്പാണ് വിവാഹിതരായത്. സംഭവത്തെ കുറിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories