സാമൂഹ്യസേവനത്തിന്റെ നിറവില്‍ എച്ച് ദിനേശും പി കെ ജയശ്രീയും; ഇരുവരെയും ഐഎഎസ് ഓഫീസര്‍മാരായി ചുമതലയേറ്റു

കാഞ്ഞങ്ങാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം എ ഡി എമ്മായി സേവനമനുഷ്ഠിച്ച് വരുന്ന കാഞ്ഞങ്ങാട്ടുകാരന്‍ എച്ച് ദിനേശിന് ഐ എ എസ് പദവി ലഭിച്ചു. സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് ഐ എ എസ് പദവി നല്‍കിയപ്പോള്‍ കാസര്‍കോടിന് അഭിമാനമായി കാഞ്ഞങ്ങാട്ടു നിന്നും എ ഡി എം എച്ച് ദിനേശന് പുറമെ ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീയും ഒപ്പമുണ്ട്.

ഇരുവരും ജനസേവനത്തിലൂടെ കാസര്‍കോടിന്റെ ഹൃദയം കവര്‍ന്നവരാണ്. ദിനേശന്‍ കാഞ്ഞങ്ങാടിന്റെ പ്രിയപുത്രനാണെങ്കില്‍ തൃശൂരില്‍ ജനിച്ച ഡോ. പി കെ ജയശ്രീ കാഞ്ഞങ്ങാടിന്റെ മരുമകളാണ്. കുശാല്‍നഗര്‍ ആവിയില്‍ പരേതനായ രാഘവന്റെയും നാരായണിയുടെയും മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനായ ദിനേശന്‍ പാരലല്‍ കോളജ് അധ്യാപകനായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 2006ല്‍ നേരിട്ട് ഡപ്യൂട്ടി കളക്ടര്‍ തസ്തികയിലെത്തി. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ എ ഡി എം ആയി സേവനം അനുഷ്ഠിച്ചു. അഞ്ചര വര്‍ഷക്കാലം കാസര്‍കോട് എ ഡി എമ്മായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോഴും ഈ തസ്തികയില്‍ തുടരുകയാണ്.

ഔദ്യോഗിക ജീവിതത്തിലെ സത്യസന്ധതയും ജനസേവനത്തിലെ ആത്മാര്‍ത്ഥതയുമാണ് ദിനേശന്റെ മുഖമുദ്ര. പരാതിയുമായി എത്തുന്നവരെ സൗമ്യമായ പെരുമാറ്റങ്ങളിലൂടെ വലിപ്പ ചെറുപ്പം നോക്കാതെ സ്വീകരിക്കുകയും പരാതികള്‍ക്ക് എത്രയും വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് ഉദ്യോഗസ്ഥ രംഗത്ത് നിന്നും ദിനേശനെ വ്യത്യസ്തനാക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരണപ്പെട്ട ദിനേശന്‍ ഏറെ കഠിനപ്രയത്നം താണ്ടിയാണ് ഉന്നതിയിലെത്തിയത്. കാസര്‍കോട് മഹോത്സവം അടക്കമുള്ള ഒട്ടേറെ ജനപ്രിയ പരിപാടികളുടെ സംഘാടകനായി തിളങ്ങുകയും ചെയ്തു. ഉദുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റായ സജിതയാണ് ഭാര്യ. മക്കള്‍: അജയ്, അക്ഷയ്.

1978ല്‍ എട്ടാം റാങ്കോടെ എസ്എസ്എല്‍സി പാസായ കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനി ഡോ. പി കെ ജയശ്രീ 1987ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000ല്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍സിറ്റിയില്‍ അസി.പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 2007ലാണ് വകുപ്പ് മാറി റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായി കാസര്‍കോട് ചുമതലയേറ്റത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടത്തിയ സ്തുതീര്‍ഹമായ സേവനത്തിലൂടെ ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ തൃശ്ശൂരില്‍ ഡപ്യൂട്ടി കളക്ടറായി ചാര്‍ജെടുത്തു. ഇക്കാലത്ത് ഏറെക്കാലം തൃശൂര്‍ ജില്ലാ കളക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായും, 201314 കാലഘട്ടങ്ങളില്‍ കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയത്. അക്കാദമിക് മേഖലയിലും ഏറെ മികവ് തെളിയിച്ച ശേഷമാണ് റവന്യൂ വകുപ്പിലേക്ക് മാറിയത്.

2013ല്‍ തൃശ്ശൂരിലെയും, 2015ല്‍ കാസര്‍കോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കളക്ടറെന്ന അംഗീകാരം നേടിയിരുന്നു. പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ. തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയായ ഡോ. പി കെ ജയശ്രീ വിവാഹശേഷമാണ് കാഞ്ഞങ്ങാട്ട് താസമാക്കിയത്. എച്ച് ദിനേശനും പി കെ ജയശ്രീയും വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി മുമ്പാകെ ഐഎഎസ് ഓഫീസര്‍മാരായി ചുമതലയേറ്റു.

KCN

more recommended stories