മീനാപ്പീസ് കടപ്പുറത്ത് ഭീതിപരത്തി ‘ചുഴലിക്കാറ്റും തീപിടിത്തവും’

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് രണ്ടുമണിക്കൂറോളം ഭീതിപരത്തി ശക്തമായ ‘ചുഴലിക്കാറ്റും തീപിടിത്തവും’. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയയുടന്‍ പോലീസ്, ഫയര്‍ഫോഴ്സ്, ഫിഷറീസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നിറങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. ആളപായമില്ല.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 മുതല്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മോക് എക്സര്‍സൈസ് രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃകയായി.
ഉച്ചക്ക് രണ്ടരയോടെ കാത്തങ്ങാട് മീനാപ്പീസ് കടപ്പുറത്ത് ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ യുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉച്ചക്ക് 1.10 ന് തീരദേശ പോലീസിന് വിവരം ലഭിച്ചയുടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി.മീനാപ്പീസ് കടപ്പുറത്തെ സെലക്ട് സെവന്‍ ക്ലബ്ബില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ ആറ് എസ് ഐമാരും നാല് എ എസ് ഐമാരും 14 പോലീസുകാരും സംഭവസ്ഥലത്തെത്തി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി. ഇതിനിടെ 1.35 ന് മീനാപ്പീസ് കടപ്പുറം ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ തീപ്പിടിത്തമുണ്ടായി. 1.40 ന് ഫയര്‍ഫോഴ്സ് സംഘം സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ഇരുപത് പേരടങ്ങുന്ന സംഘം ആംബുലന്‍സ് ഉള്‍പ്പടെ നാല് വാഹനങ്ങളിലാണ്കുതിച്ചെത്തിയത്. 97 കുട്ടികളെ രക്ഷിച്ചു. പരുക്കേറ്റ മൂന്ന് പെണ്‍കുട്ടികളെ ജില്ലാ ആശുപത്രിയിലേക്കും മറ്റുള്ളവരെ ഹൊസ്ദുര്‍ഗ് കടപ്പുറം ജി യു പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി. 24 കുടുംബങ്ങളെ റവന്യു, പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരെ സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പിലേക്ക് എത്തിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ അകപ്പെട്ടവരെ ഫയര്‍ ആന്റ് റെസ്‌ക്യൂ സേന രക്ഷപ്പെടുത്തി.
ഉച്ചയ്ക്ക് 2.30 ന് ‘ചുഴലിക്കാറ്റ് വീശി’യെങ്കിലും ആളപായമുണ്ടാകാത്തത് വലിയ ആശ്വാസമായി. ഇത് സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ വിജയമായി.
എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ വി അബ്ദുള്‍റഹ്മാന്‍ മോക്ക്ഡ്രില്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഹൊസ്ദുര്‍ഗ് താലുക്ക് ഓഫീസില്‍ ആര്‍ഡിഒ:സി.ബിജുവിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു. തഹസില്‍ദാര്‍ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈല്‍, അസി.ഡയറക്ടര്‍ പി.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫിഷറീസ് ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഓസ്വിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ.വിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഖദീജ ഹമീദ്, സന്തോഷ് വേലായുധന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ കാറ്റാടി കുമാരന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ചു. പത്ത് കേന്ദ്രങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു ഉച്ചക്ക് 3.20 ന് കാറ്റ് ശമിച്ചതായി കണക്കാക്കി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങളേയും വിദ്യാര്‍ത്ഥികളേയും തിരികെ എത്തിച്ചു. മോക് ഡ്രില്‍ സമാപിച്ചതായി ഡി സി എം എ യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

KCN

more recommended stories