ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന്: മൂന്നരക്ക് സംസ്‌കാരം

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സങ്കീര്‍ണമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ മുംബൈയിലെത്തിച്ച ശ്രീദേവിയുടെ മൃതദേഹം ഇപ്പോള്‍ അന്ധേരിയിലെ വീട്ടിലാണുള്ളത്. പൊതുദര്‍ശനത്തിനായി മൃതദേഹം അന്ധേരിയിലെ സെലിബ്രേഷന്‍ ക്ലബിലേക്ക് മാറ്റി

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത്. ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി. ദേശീയപ്രാദേശിക മാധ്യമങ്ങളെല്ലാം തന്നെ ശ്രീദേവിയുടെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുവാനായി അന്ധേരിയിലെത്തിയിട്ടുണ്ട്. വൈകിട്ട് 3.30വ് പര്‍ലെ ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാരം.

വിദേശത്ത് വച്ചുള്ള അസ്വാഭാവിക മരണമായതിനാല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ഹൃദായാഘാതം കാരണം ശ്രീദേവി മരിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകളെങ്കിലും മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് മൂന്ന് വട്ടം ചോദ്യം ചെയ്തു.

വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കി.

ഇത്രയും ദിവസം ദുബായിലെ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതികദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുത്തുള്ള ഉത്തരവ് ഇന്നലെ ഉച്ചയ്ക്കാണ് അധികൃതര്‍ കൈമാറിയത്. തുടര്‍ന്ന് മൃതദേഹം എബ്ലാം ചെയ്ത് ദുബായ് സമയം ഉച്ചയോടെ അവിടെ നിന്നും സ്വകാര്യവിമാനത്തില്‍ ഇന്ത്യയിലേക്ക് അയച്ചു. ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി അനില്‍ കപൂര്‍, സോനം കപൂര്‍ തുടങ്ങിയവരും ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകളുമടക്കം കപൂര്‍ കുടുംബത്തിലെ പ്രധാനികളെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു. അതേസമയം ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് സുബ്രഹ്മണ്യം സ്വാമിയും, തസ്ലീമ നസ്റീനും അടക്കം ചിലര്‍ രംഗത്തു വന്നതോടെ ഇതേക്കുറിച്ചുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്.

KCN

more recommended stories