പരപ്പയിലെ ഒളിച്ചോട്ടവും തട്ടിക്കൊണ്ടുപോകലും; വിദ്യാര്‍ത്ഥിനി കോടതിയില്‍ ഹാജരായി കാമുകനോടൊപ്പം പോയി

കാഞ്ഞങ്ങാട്: പരപ്പ കനകപ്പള്ളിയില്‍ ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം കോടതിയില്‍ നേരിട്ട് ഹാജരായി. ഇവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോവുകയും ചെയ്തു. അതേ സമയം കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ജയിലിലാണ്.

പരപ്പ കനകപ്പള്ളിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനി സോന തോമസാണ് (19) കാമുകനായ വെള്ളരിക്കുണ്ടിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജിജോ ജോസിനോടൊപ്പം ബുധനാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരായത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരം കാമുകനായ ജോസിനോടൊപ്പം പോയതാണെന്നും തങ്ങള്‍ വിവാഹിതരായതായും സോനതോമസ് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് കോടതി ഇവരെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂളിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിയ സോന ജിജോ ജോസിനോടൊപ്പം ഒളിച്ചോടിയത്. ഇതിന് പിന്നാലെയാണ് സോനയെ കണ്ടെത്താനായി പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രന്‍ ബിജു, സുഹൃത്തുക്കളായ സനോജ്, ഷൈന്‍, ഇവരുടെ ബൊലേറൊ ഡ്രൈവര്‍ വിനീഷ് എന്നിവര്‍ ചേര്‍ന്ന് ജിജോയുടെ സഹോദരന്‍ ജിസ് ജോസിനെ തട്ടിക്കൊണ്ടുപോയത്.

വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് എസ്ഐ ടി കെ മുകുന്ദന്‍, രാജപുരം എസ്ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയും പകലും നടത്തിയ തിരച്ചിലില്‍ കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ നാലുപേരെയും പാണത്തൂരില്‍ വെച്ച് പിടികൂടിയിരുന്നു. ഈ കേസില്‍ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്ത നാലുപേരും ഇപ്പോള്‍ ജില്ലാ ജയിലില്‍ കഴിയുകയാണ്.

KCN

more recommended stories