പൂജയ്ക്കിടെ നല്‍കിയ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു; 40ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

മേട്ടുപ്പാളയം: ക്ഷേത്ര പൂജയ്ക്കിടെ നല്‍കിയ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് സംഭവം. മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവല്‍ പ്രസാദം ഉണ്ടാക്കിയിരുന്നു. ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക്നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചു.

പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ഇവര്‍ക്ക് തലവേദനയും ചര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവര്‍ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം മറ്റുള്ളവര്‍ വിവരമറിഞ്ഞത്. 31 പേരാണ് ആദ്യമെത്തിയത്. ഇതില്‍ 12 പേര്‍ പ്രാഥമിക ചികിത്സക്ക് ശേഷം തിരികെപോയി.

രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ തുടര്‍ചികിത്സയിലാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ ചര്‍ദിയും വയറിളക്കവും പിടിപ്പെട്ട് 11 പേര്‍ കൂടി സര്‍ക്കാര്‍ ആശുപത്രിയിലെത്തി. തനിച്ച് താമസിക്കുകയായിരുന്ന ലോകനായകിയും, സാവിത്രിയും വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട് ശരീരത്തില്‍ നിര്‍ജ്ജലിനീകരണം കാരണം മരണമടഞ്ഞുവെന്നാണ് ആസ്പത്രി അധികൃതര്‍ പ്രാഥമികപരിശോധനയില്‍ അറിയിച്ചത്.
ഇവര്‍ രണ്ടു പേരും ചികിത്സയ്ക്കായി ആശപത്രിയില്‍ എത്തിയിട്ടില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം വെള്ളിയാഴ്ച നടക്കും. രണ്ടുപേരുടെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ രംഗരാജന്‍, നഗരസഭാ ആരോഗ്യകാര്യാ ഉദ്യോഗസ്ഥര്‍, മേട്ടുപ്പാളയം പോലീസുകാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതില്‍ ക്ഷേത്ര ഭാരവാഹികളെ ചോദ്യം ചെയ്തതില്‍ പാചകക്കാരന്റെ അശ്രദ്ധയെ തുടര്‍ന്ന് നെയ് മാറി ഒഴിച്ചതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് ഫയല്‍ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

KCN

more recommended stories