ഇരിയണ്ണി കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് മന്ത്രി ഉദ്ഘാനം ചെയ്തു

കാസര്‍കോട് : പ്രധാനമന്ത്രിയുടെ ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പനയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു.

വെളിച്ചെണ്ണ കൂടുതലും ഇപ്പോള്‍ മായം കലര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതിന് മാറ്റം വരാന്‍ ഇതുപോലുള്ള ഗ്രാമീണ ഉല്പാദകര്‍ മുന്നിട്ടിറങ്ങിയാല്‍ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നാളികേരത്തില്‍നിന്ന് എണ്ണയും മറ്റ് നിരവധി ഉല്‍പന്നങ്ങളും തയ്യാറാക്കാമെങ്കിലും നമ്മള്‍ വെളിച്ചെണ്ണ മാത്രമേ ഉണ്ടാക്കുന്നുള്ളു. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങും. അതുപോലെ കൊപ്രസംഭരണവും എത്രയും പെട്ടന്ന് കേര ഉല്‍പാദസംഘക്കള്‍ സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ കേരഫെഡ് ആരംഭിക്കും. കോക്കനട്ട് മിഷന്‍ രൂപികരിച്ചിരിക്കുകയാണ്. മൊത്തം ഉല്പാദനത്തിന്റെ 40 ശതമാനമെങ്കിലും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നല്ലയിനം തെങ്ങിന്‍ തൈ ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ടിഷ്യുകള്‍ച്ചര്‍ വഴി തെങ്ങിന്‍ തൈകള്‍ ഉണ്ടാക്കാനുള്ള വഴിയും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയിലെ കൃഷിക്കാരില്‍ നിന്നും തേങ്ങ സംഭരിച്ച് കൊപ്രയാക്കി രണ്ട് തവണ ശുദ്ധികരിച്ച് പായ്ക്കറ്റിലാക്കി വിപണനം ചെയ്യുന്ന പദ്ധതിയാണ് കൈരളി വെളിച്ചെണ്ണ യുണിറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.കുമാരന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതഗോപാലന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി.ഉഷ, സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ ജസ്റ്റിന്‍ കെ. എക്‌സ്, ഗ്രാമ പഞ്ചായത്തംഗം കെ.സുരേന്ദ്രന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി പ്രേമാവതി, വ്യവസായ വികസന ജില്ലാ ഓഫിസര്‍ എന്‍ അശോക്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വിജേശ്വരി, കാറഡുക്ക കൃഷി അസിസ്റ്റന്റ് ഡയറക്റ്റര്‍ രാജേശ്വരി, വി.നാരായണന്‍, ബി.കെ.നാരായണന്‍, ടി.ഗോപിനാഥന്‍ നായര്‍, വൈ.ജനാര്‍ദ്ധനന്‍, എം.ജി മണിയാണി, എം അനന്തന്‍ നമ്പ്യാര്‍ സംസാരിച്ചു. ബി.എം പ്രദീപ് സ്വാഗതവും ശരത് ഇരിയണ്ണി നന്ദിയും പറഞ്ഞു.

KCN

more recommended stories