കാറഡുക്ക ബ്ലോക്ക് ഓഫീസ് കെട്ടിടോദ്ഘാടനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

കാസര്‍കോട് : കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. രണ്ടുകോടി രൂപ ചെലവില്‍ കര്‍മംതോടിയില്‍ നിര്‍മിച്ച കെട്ടിടം വ്യാഴാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. വനിതാ കാന്റീന് പി കരുണാകരന്‍ എംപി തറക്കല്ലിടും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍റസാഖ് എന്നിവര്‍ പങ്കെടുക്കും.

കാറഡുക്ക, ദേലമ്പാടി, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് 2010ലാണ് നിലവില്‍ വന്നത്. കാറഡുക്ക പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലാണ് തുടക്കത്തില്‍ ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചത്. പിന്നീട് മുള്ളേരിയയിലെ വാടക കെട്ടിടത്തിലേക്ക് മാറി. കര്‍മംതോടിയില്‍ കുഞ്ഞിരാമന്‍, ദാമോദരന്‍, ബാലകൃഷ്ണന്‍, സുകുമാരന്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം പണിതത്.
ബ്ലോക്ക്പഞ്ചായത്ത് കാര്യാലയം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള മുറി,അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അഗ്രികള്‍ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഡെയ്‌റി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍, ശിശുവികസന ഓഫീസര്‍, പട്ടികജാതി വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരുടെ ഓഫീസ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. തുടര്‍വിദ്യാകേന്ദ്രം, എന്‍ആര്‍ഇജിഎസ് സെല്‍, കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിങ് ഹാള്‍ എന്നിവയും കെട്ടിട സമുച്ചയത്തിലുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ കെ വാരിജാക്ഷന്‍, എം ശ്രീധര, ബിഇഒ ബി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു

KCN

more recommended stories