ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; പരീക്ഷണത്തിന് ഒരുങ്ങുന്നത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകള്‍ അടങ്ങിയ മരുന്ന്

ബംഗളൂരു: രാജ്യത്തെ എല്ലാ വര്‍ഷവും ഏറെ വലയ്ക്കുന്ന ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിലെ (സി.സി.ആര്‍.എ.എസ്) ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്നിന്റെ പരീക്ഷണം ഉടന്‍ തുടങ്ങും. നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ മരുന്നുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകള്‍ ഉപയോഗിച്ചാണ് മരുന്ന് തയ്യാറാക്കിയത്.

മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പരീക്ഷിക്കും. ഇതിനുള്ള നടപടി തുടങ്ങി. കര്‍ണാടകയിലെ ബെല്‍ഗാമിലും കൊലാറിലുമുള്ള മെഡിക്കല്‍ കോളജുകളിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുകയെന്ന് സി.സി.ആര്‍.എ.എസ് ഡയറക്ടര്‍ ജനറല്‍ വൈദ്യ കെ.എസ് ധിമാന്‍ വ്യക്തമാക്കി.

കൊതുകിലൂടെ പകരുന്ന ഡെങ്കിപ്പനിയെക്കുറച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ആയുര്‍വേദ, സിദ്ധ ഗ്രന്ഥങ്ങളിലെങ്ങും കൃത്യമായി പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ ഈ ദിശയില്‍ 2015 മുതലാണ് മരുന്നിനായുള്ള ഗവേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മരുന്ന് തയ്യാറായി. ആദ്യഘട്ടത്തില്‍ ഇതിന്റെ പരീക്ഷണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് 90 പേരില്‍ നടത്തും.

ആദ്യം ദ്രവരുപത്തിലും പിന്നീട് ഗുളിക രൂപത്തിലും മരുന്ന് നല്‍കും. ഈ പരീക്ഷണം വിജയിച്ചാല്‍ അടുത്തവര്‍ഷം തന്നെ മരുന്ന് വിപണിയിലെത്തും. ലോകത്ത് ഇതുവരെ ഡെങ്കിക്കെതിരെ പൂര്‍ണ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ കണ്ടുപിടിത്തം ചരിത്രമാവുകയും ചെയ്യും. മരുന്ന് ഇല്ലാത്തതിനാല്‍ തന്നെ ഡെങ്കി ബാധിച്ചാല്‍ അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ള മരുന്നുകളും വിശ്രമവുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.

KCN

more recommended stories