കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എബിപി സര്‍വെ

ബംഗളുരു: കര്‍ണാടകയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അഭിപ്രായസര്‍വെ. എന്നാല്‍ നിലവിലെ ഭരണകക്ഷിയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് എബിപി ന്യൂസിന്റെ അഭിപ്രായസര്‍വെ പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് 92 മുതല്‍ 102 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ലോക്നീതി-സിഎസ്ഡിഎസ്-എബിപി സര്‍വെ പറയുന്നത്. ബിജെപിക്ക് 79 മുതല്‍ 89 വരെ സീറ്റുകള്‍ ലഭിക്കും. ജെഡിഎസിന് 34 മുതല്‍ 42 വരെ സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. ജെഡിഎസ് കിങ് മേക്കര്‍ ആകുമെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. തീരദേശ കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മേധാവിത്വം ഉണ്ടാകുമെന്ന് സര്‍വെ സൂചിപ്പിക്കുന്നു. നേരത്തെ ജെയിന്‍ യൂണിവേഴ്സിറ്റി-ലോക്നീതി-സിഎസിഡിഎസ് സര്‍വെയില്‍ ഈ മേഖലകളില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിക്കും ജെഡിഎസിനുമായി വിഭജിച്ച് പോകുന്നതാണ് കോണ്‍ഗ്രസിന് ഗുണകരമാകുന്നത്.

കോണ്‍ഗ്രസിന് 38 ശതമാനം വോട്ടും ബിജെപിക്ക് 33 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ജെഡിഎസിന് 22 ശതമാനം വോട്ടുകള്‍ ലഭിക്കും. വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് 38 ശതമാനം അഭിപ്രായപ്പെടുന്നു.

കുറുബ സമുദായം, ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, പട്ടികവര്‍ഗവിഭാഗം എന്നിവ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. വൊക്കലിംഗ സമുദായത്തിന്റെ പിന്തുണ ജെഡിഎസിന് ലഭിക്കും. എന്നിരുന്നാലും ഈ വിഭാഗത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ കടന്നുകയറ്റം ജെഡിഎസിന് ചെറിയ തിരിച്ചടിയാകും. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ആ വിഭാഗത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കിയിട്ടില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു. ലിംഗായത്തുക്കള്‍ ഇപ്പൊഴും ബിജെപിയെ തന്നെയാണ് പിന്തുണയ്ക്കുന്നതെന്ന് സര്‍വെ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം ആളുകള്‍ ആഗ്രഹിക്കുന്നത് സിദ്ധരാമയ്യയെ ആണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമി മൂന്നാം സ്ഥാനത്താണ്. 33 ശതമാനം ആളുകളുടെ പന്തുണയാണ് സിദ്ധരാമയ്യയ്ക്ക് ലഭിച്ചത്. 27 ശതമാനം ആളുകള്‍ യെദ്യൂരപ്പയെയും 21 ശതമാനം ആളുകള്‍ കുമാരസ്വാമിയെയും പിന്തുണയ്ക്കുന്നു.

KCN

more recommended stories