ആശുപത്രിയില്‍ വിഷം കഴിച്ച രോഗി മരണപ്പെട്ടു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ രോഗി മരണപ്പെട്ടു. കുശാല്‍നഗര്‍ എസ്എന്‍ പോളിടെക്‌നിക്കിന് സമീപത്തെ വെങ്കിടേഷ്(47) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടേഷ് കഴിഞ്ഞ 18നാണ് വിഷം കഴിച്ചത്. ഭാര്യയെ ജ്യൂസ് വാങ്ങാനായി പറഞ്ഞയച്ച ശേഷം ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. ഭാര്യ കൊണ്ടുവന്ന ജ്യൂസ് കഴിച്ചയുടന്‍ അവശനായ വെങ്കിടേഷിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയപ്പോഴാണ് പരിശോധനക്കെത്തിയ ഡോക്ടര്‍ വെങ്കിടേഷ് വിഷം കഴിച്ചതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍ യു എം വൈശാഖ് ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. ഹൊസ്ദുര്‍ഗ് പോലീസെത്തി വെങ്കിടേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് വെങ്കിടേഷ് വിഷം കഴിച്ചത് ദുരൂഹതക്ക് കാരണമായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സ്വയം വിഷം കഴിച്ചതാണെന്ന് മനസിലായത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സക്കിടയില്‍ ഇന്നലെയാണ് ഇയാള്‍ മരണപ്പെട്ടത്. ഇന്‍സ്റ്റാള്‍മെന്റില്‍ തുണി വില്‍പ്പന നടത്തിയിരുന്ന വെങ്കിടേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവത്രെ. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഭാര്യ: ഉമാമഹേശ്വരി. മക്കള്‍: ശ്രീനിവാസ്, ജ്യോതി.

KCN

more recommended stories