റോഡില്‍ കാഴ്ച മറച്ചുള്ള പരസ്യ ബോര്‍ഡുകള്‍ വേണ്ട; അനിയന്ത്രിത ഫ്‌ളക്സുകള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി : റോഡിന്റെ കാഴ്ച മറച്ചുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കേണ്ടതാണെന്ന് ഹൈക്കോടതി. പ്രധാന റോഡുകളിലേക്കുള്ള കാഴ്ച പൂര്‍ണമായി മറയ്ക്കുന്ന രീതിയില്‍ പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അലോസരമുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പാതയോരത്തും നടപ്പാതകളിലും വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റിലുമൊക്കെ പരസ്യബോര്‍ഡുകളും വ്യക്തികളുടെ സ്വയംപ്രശംസാ ബോര്‍ഡുകളും പെരുകുകയാണ്. അനിയന്ത്രിതമായി പരസ്യബോര്‍ഡുകള്‍ അനുവദിക്കുന്നതെങ്ങനെയെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. റോഡിനു മറുപുറത്തെ വാഹനങ്ങള്‍ കാണാനാവാതെ വഴിയാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുന്നത് അപകടമുണ്ടാക്കും. നിയമവിരുദ്ധമായി ബോര്‍ഡ് വയ്ക്കുന്നവരുടെ സ്വാധീനവും അധികാരവും സമൂഹ നന്മയെ കരുതി നടപടിയെടുക്കേണ്ട പൊതുഅധികാരികള്‍ക്കു തടസ്സമാകരുതെന്നു കോടതി ഓര്‍മപ്പെടുത്തി. ഫല്‍ക്സുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണം എന്നാവശ്യുപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദേശീയ, രാജ്യാന്തര വ്യവസ്ഥകള്‍ പിന്തുടരാന്‍ ബാധ്യതയുള്ള അധികൃതര്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഫ്ലെക്സ് ബോര്‍ഡ് അനുവദിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. മലിനീകരണമുണ്ടാക്കാത്ത ബദല്‍ സാമഗ്രികള്‍ ഉപയോഗിച്ചാലും അനധികൃത പരസ്യം അനുവദിക്കാനാകുമോ എന്നതു പരിഗണിക്കേണ്ടതാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ 2010 ജനുവരി എട്ടിനു സര്‍ക്കുലര്‍ ഇറക്കിയിട്ടും അനധികൃത പരസ്യങ്ങളും ബോര്‍ഡുകളും പെരുകുകയാണെന്നതു ഗൗരവത്തിലെടുക്കണം. അനധികൃത പരസ്യങ്ങള്‍ അനുവദിക്കുന്നതു നിയമപ്രകാരം ഫീസ് നല്‍കി പരസ്യ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവരോടുള്ള വിവേചനമാണ്. ഈ വിഷയത്തില്‍ സമഗ്രനിലപാട് വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

KCN