കരുണാനിധിക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ; സര്‍ക്കാരിനെ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മെറീന ബീച്ചില്‍ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മെറീന ബീച്ചില്‍ നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാദം കേട്ട കോടതി ഇതില്‍ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.

മെറീനയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ടിരുന്ന അഞ്ച് ഹര്‍ജികളില്‍ നാലെണ്ണവും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ ട്രാഫിക് രാമസ്വാമി ഹര്‍ജി പിന്‍വലിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രാമസ്വാമിയോട് ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാദി ജി.രമേഷാണ് ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ചത്.

കരുണാനിധിയെ സംസ്‌കരിക്കാന്‍ മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നിരുന്നാലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വ്യക്തമാക്കിയത്.

KCN

more recommended stories