പരിസ്ഥിതി; പുഴയുടെ രോദനം കാണാതെ പോകുന്നവര്‍

പരിസ്ഥിതി പദ്ധതി നാട്ടില്‍ നടപ്പാക്കുമ്പോള്‍ ചീഞ്ഞുനാറുന്ന പുഴയുടെ രോദനം കാണാതെ പോവുകയാണ് അധികാരികള്‍. നെല്ലിക്കുന്ന് കടപ്പുറം പാലം മുതല്‍ പുതുതായി നിര്‍മ്മിച്ച നെല്ലിക്കുന്ന് പള്ളം പാലം വരെ പുഴയില്‍ മാലിന്യങ്ങള്‍ കുന്നുകൂടി ചീഞ്ഞു നാറുകയാണ്.

പുഴയില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടി അതില്‍ കൊതുകുകള്‍ അടയിരുന്ന് പെരുകുകയും അതുമൂലം രോഗങ്ങള്‍ പടരുകയും ചെയ്യുന്നു. പുഴയിലെ വെള്ളത്തില്‍ കുതിരുന്ന മാലിന്യങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ദുര്‍ഗ്ഗന്ധം വായുവില്‍ അലിഞ്ഞു ചേരുകയും വൈറസായി മാറുകയും അതു ശ്വസിക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ പല അസുഖങ്ങളും നമ്മില്‍ പിടിപ്പെടുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടിയിടത്ത് കൊല്ലുകയാണ് ചെയ്യുന്നത്.

മണ്ണിലിറങ്ങി പൂക്കളോടും ഇലകളോടും പഴവര്‍ഗ്ഗങ്ങളോടും പൂമ്പാറ്റകളോടും മിണ്ടേണ്ടിടത്ത് ഇന്ന് നാം കാണുന്നത് ഭൂമിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ്. കടല്‍ തീരങ്ങള്‍ പോലും മാലിന്യങ്ങളാല്‍ സമൃദ്ധമായിരിക്കുകയാണ്. ഇത്തരത്തിലുള്ള മാലിന്യകൂമ്പാരങ്ങള്‍ വായുമലിനീകരണത്തിന് കാരണമായി മാറിയിരിക്കുന്നു. നമ്മള്‍ കുടിക്കുന്ന കുടിവെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ പുഴയിലെ മാലിന്യ നിക്ഷേപങ്ങളെപ്പറ്റി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഇവരാണ് പരിസ്ഥിതി സംരക്ഷണം നല്‍കുന്നത്. സ്ഥലം എം.എല്‍.എയുടെ മൂക്കിന് താഴെ മാലിന്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന പുഴയുടെ രോദനം കേള്‍ക്കാതെയും കാണാതെയും പോകുന്നു.

നഗരസഭയുടെ പരിധിയിലും മാലിന്യങ്ങള്‍ തള്ളുമ്പോഴും, അതുചീഞ്ഞു നാറി മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുവാന്‍, നല്ല ആരോഗ്യവത്തായ ജീവിതം നയിക്കുവാന്‍ പ്രകൃതിയോട് നമ്മള്‍ ഓരോരുത്തരും പൊരുത്തപ്പെടേണ്ടതുണ്ട്. അതിനു മാലിന്യമുക്ത നഗരമാക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണമെന്ന് വെറും വാക്കില്‍ ഒതുക്കിയാല്‍ പോര അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കൂടി ശ്രമിക്കണം. സ്‌കൂളിന്റെയോ, വീടിന്റെയോ മുറ്റത്ത് ഒരു തൈ നട്ടുപിടിപ്പിച്ചത് കൊണ്ട് പരിസ്ഥിതി സംരക്ഷണമാകുമോ?

വഴിവക്കിലും പാതയോരത്തും പുഴകളിലും വലിച്ചെറിയുന്ന മാലിന്യങ്ങളെക്കൊണ്ടു പൊറുതിമുട്ടുന്നവര്‍ക്ക് ശാശ്വത പരിഹാരങ്ങള്‍ അധികാരികള്‍ ഉണ്ടാക്കി കൊടുക്കണം. പുഴകളിലും വഴിയോരങ്ങളിലും വലിച്ചെറിയുന്ന അവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങളാല്‍ ഉത്ഭവിക്കുന്ന വൈറസുകള്‍ വായുവില്‍ കലര്‍ന്നു അതു ശ്വസിക്കുന്നതിലൂടെ രോഗങ്ങളുണ്ടാവുകയും പ്രതിവര്‍ഷം എഴുപതിനായിരത്തില്‍ പരം മരണങ്ങള്‍ സംഭവിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. അതു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറി മാലിന്യമുക്ത നാടായി വാര്‍ത്തെടുക്കാന്‍ നാം കൈക്കോര്‍ക്കേണ്ടതുണ്ട്.

– മുഹമ്മദലി നെല്ലിക്കുന്ന്

KCN

more recommended stories