കുറഞ്ഞ ചെലവില്‍ ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇന്ന് തുടക്കം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെയും സോളാര്‍ പവര്‍ പാനലിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരത്തില്‍ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം.

ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ ഡിപ്പോകളില്‍ ആധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. നേരത്തെ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവിംഗ് സ്‌കൂള്‍ പ്രാവര്‍ത്തികമാകുന്നത്. മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.

കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കായി വിനിയോഗിക്കും. ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.

KCN

more recommended stories