ഉദുമയില്‍ ഞാന്‍ തന്നെ മത്സരിക്കും കെ. സുധാകരന്‍

sudhakaranഉദുമ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്നും താന്‍ പിന്മാറുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കെ സുധാകരന്‍ രംഗത്ത്. ഉദുമ മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ തയ്യാറായി കഴിഞ്ഞെന്നും, അതിന് ജില്ലയിലെ യു ഡി എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദുമയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കെ. സുധാകരന്‍ പിന്‍മാറിയെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ വ്യാജ പ്രചരണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കെ പി സി സി ഭാരവാഹി യോഗത്തില്‍ കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ സുധാകരന്‍ മാറി നില്‍ക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ യോഗത്തില്‍ സുധാകരനെ പിന്തുണച്ച് കെ പി സി സി പ്രസിഡണ്ട് വി.എം സുധീരന്‍ തന്നെ രംഗത്തുവന്നതോടെ പി. രാമകൃഷ്ണന്റെ വാദം പൊളിഞ്ഞു.

കണ്ണൂരില്‍ നിന്നും വന്ന് ഉദുമ തിരിച്ചു പിടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സുധാകരനെ അവിടേക്ക് അയച്ചതെന്നും സുധീരന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് രാമകൃഷ്ണന്റെ വാദത്തെ പിന്തുണയ്ക്കാന്‍ യോഗത്തില്‍ ആളില്ലാത്ത അവസ്ഥ വന്നു. അതേസമയം താന്‍ മത്സരിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ കാസര്‍കോട് നടന്ന ഡി സി സി യോഗത്തില്‍ കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ അടക്കം സംബന്ധിച്ച യോഗമായിരുന്നു അത്. വി.എം. സുധീരന്റെ നിര്‍ദേശം സ്വീകരിച്ചു കൊണ്ടാണ് സുധാകരന്‍ കാസര്‍കോട്ട് ഡി സി സി യോഗത്തിനെത്തിയതെന്ന് കെ.പി.സി.സി യോഗത്തില്‍ സുധീരന്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

കെ. സുധാകരന്‍ താല്‍പ്പര്യമെടുത്തു വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചട്ടഞ്ചാലില്‍ പ്രധാന പ്രവര്‍ത്തകരുടെ പ്രത്യേക യോഗം ചേരുന്നുണ്ട്. ഗ്രൂപ്പു മറന്നു കൊണ്ടുള്ള ഏകീകരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും സംസ്ഥാന നേതാക്കളും വെള്ളിയാഴ്ച കാസര്‍കോട് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് കണ്‍വെണ്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്നു താഴെ തട്ടുകളിലേക്ക് തെരെഞ്ഞെടുപ്പ് പ്രചരണം വ്യാപിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പ്രചരണങ്ങളും ഉദുമ മണ്ഡലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

KCN

more recommended stories