വെയ്‌ൽസിനെ മറികടന്ന് പോർച്ചുഗൽ ഫൈനലിൽ

portugalലിയോൺ ∙ അരങ്ങേറ്റ യൂറോകപ്പിനെത്തിയ വെയിൽസിന്റെ സ്വപ്നസമാനമായ കുതിപ്പ് അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗൽ യൂറോ കപ്പ് ഫൈനലിലെത്തി. മൂന്നു മിനിറ്റിനിടെ രണ്ടുഗോളുകൾ നേടിയാണ് പോർച്ചുഗലിന്റെ ഫൈനൽ പ്രവേശനം. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ (50) നാനി (53) എന്നിവരാണ് വല ചലിപ്പിച്ചത്. ഏഴു യൂറോ ചാംപ്യൻഷിപ്പുകളിൽ ആറിലും സെമിയിലെത്തിയ പോർച്ചുഗൽ 2004നു ശേഷം ഫൈനലിൽ കടക്കുന്നത് ഇതാദ്യമാണ്. അന്ന് പോർച്ചുഗൽ കലാശപ്പോരിൽ ഗ്രീസിനോട് തോൽക്കുകയായിരുന്നു. ജർമനി-ഫ്രാൻസ് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ ബെയ്‌ലിനെക്കാൾ ഈ ടൂർണമെന്റിൽ തിളങ്ങിയ ആറോൺ റാംസെയെക്കൂടാതെ നിർണായക മൽസരത്തിനിറങ്ങിയ വെയ്‌ൽസ് നിരയിൽ ഈ ആർസനൽ താരത്തിന്റെ കുറവ് ശരിക്കും നിഴലിച്ചു. ഫെർണാണ്ടോ സാന്റസിനു കീഴിൽ തുടർച്ചയായ 12 മൽസരങ്ങൾ തോറ്റിട്ടില്ലെന്ന പെരുമയുമായി കളത്തിലിറങ്ങിയ പോർച്ചുഗലാകട്ടെ, ഈ നേട്ടം 13 എന്നാക്കി പുതുക്കിയാണ് ഇത്തവണ ഫൈനലിലേക്ക് മാർച്ചു ചെയ്തത്. യൂറോയിൽ ഇതുവരെ 90 മിനിറ്റ് കളിയിൽ മേധാവിത്വം നേടാനോ വിജയിക്കാനോ സാധിക്കാത്ത ടീമെന്ന പേരുദോഷവും അവർ സെമിയിൽ കഴുകിക്കളഞ്ഞു.  ഇരുടീമുകളും നിലയുറപ്പിക്കാൻ ശ്രമിച്ച ആദ്യ പകുതിയിൽ സൃഷ്ടിക്കപ്പെട്ട ഗോളവസരങ്ങളും നന്നേ കുറവായിരുന്നു. മികച്ച രീതിയിൽ തുടക്കമിട്ട പോർച്ചുഗൽ പതുക്കെ പിന്നോക്കം പോയപ്പോൾ ബെയ്‌ലിന്റെ നേതൃത്വത്തിൽ വെയ്‌ൽസ് കളം നിറഞ്ഞു. മികച്ച അവസരങ്ങൾ ലഭിച്ചതും വെയ്‍ൽസിനുതന്നെ. എന്നാൽ, ഇരുകൂട്ടർക്കും വല ചലിപ്പിക്കാനാകാതെ പോയതോടെ ആദ്യ പകുതി ഗോൾരഹിതമായി. രണ്ടാം പകുതി തുടങ്ങി അധികം കഴിയുംമുൻപേ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ആദ്യ വെടി പൊട്ടിച്ചു. ഇടതുവിങ്ങിൽ നിന്നും റാഫേൽ ഗ്വരെയ്‌റോ ഉയർത്തി നൽകിയ പന്തിൽ റൊണാൾഡോയുടെ ചാട്ടുളി പോലുള്ള ഹെഡർ. ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് പന്ത് നിഷ്പ്രയാസം വലയിൽ. സ്കോർ 1-0. ടൂർണമെന്റിൽ റൊണാൾഡോയുടെ മൂന്നാം ഗോൾ.  ആദ്യഗോളിന്റെ ആരവമടങ്ങുംമുൻപേ പോർച്ചുഗൽ രണ്ടാം വട്ടവും ലക്ഷ്യം കണ്ടും. ഇത്തവണ ഗോളിന് വഴിയൊരുക്കാനായിരുന്നു റൊണാള്‍ഡോയുടെ നിയോഗം. വെയ്‍ൽസ് ബോക്സിന് തൊട്ടു പുറത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി റൊണാൾഡോയുടെ ഷോട്ട്. ഗോളിക്കുമുന്നിൽ വെയ്‍ൽസ് പ്രതിരോധതാരങ്ങൾക്കിടയിൽ പതുങ്ങിനിന്ന നാനി പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി നീങ്ങിയ പന്തിനെ പൊടുന്നനെ വലതുമൂലയിലേക്ക് വഴിതിരിച്ചുവിട്ടു. പന്തിന്റെ അപ്രതീക്ഷിത ഡിഫ്ലക്ഷൻ വെയ്‍ൽസ് ഗോൾകീപ്പറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പന്ത് നേരെ വലയിൽ. സ്കോർ 2-0. ലീഡ് കുറയ്ക്കാൻ വെയ്‍ൽസിനും ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലിനും അവസരം ലഭിച്ചെങ്കിലും കൂടുതൽ ഗോളുകളൊന്നും വരാതിരുന്നതോടെ മൽസരം അവസാനിക്കുമ്പോഴും സ്കോർനില മാറിയില്ല. ടൂർണമെന്റിൽ ആദ്യമായി മുഴുവൻ സമയത്തുതന്നെ മൽസരം തീർക്കാനായതിന്റെ ആവേശത്തോടെ പോർച്ചുഗൽ ഫൈനലിൽ.

KCN

more recommended stories