ശശികല, ഒപിഎസ് വിഭാഗങ്ങള്‍ക്ക് പുതിയ ചിഹ്നവും, പാര്‍ട്ടി പേരും

ചെന്നൈ: അണ്ണാഡിഎംകെ എന്ന പേരും രണ്ടില ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ പുതിയ പാര്‍ട്ടി നാമവുമായി ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍. അണ്ണാഡിഎംകെ അമ്മ എന്നാണ് ശശികല പക്ഷത്തിന്റെ പാര്‍ട്ടിയുടെ പേര്. അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയെന്നാണ് ഒ പനീര്‍ശെല്‍വം പക്ഷം നല്‍കിയിരിക്കുന്ന പേര്. തൊപ്പി ചിഹ്നത്തിനാണ് ശശികല പക്ഷം ആവശ്യം ഉന്നയിച്ചതെങ്കിലും ഓട്ടോറിക്ഷയാണ് കമ്മീഷന്‍ അനുവദിച്ചത്. വൈദ്യുത പോസ്റ്റാണ് ഒ പനീര്‍ശെല്‍വം പക്ഷത്തിന്റെ ചിഹ്നം.

അണ്ണാഡിഎംകെ ചിഹ്നമായ രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ ആര്‍കെ നഗറില്‍സീറ്റില്‍ അണ്ണാഡിഎംകെ എന്ന പാര്‍ട്ടിക്ക് മല്‍സരിക്കാനാവില്ല. അമ്മയ്ക്ക് ശേഷം അവകാശവാദവുമായി ചിന്നമ്മയും ഒപിഎസും കൊമ്പുകോര്‍ത്തതോടെയാണ് താല്‍ക്കാലികമായെങ്കിലും എഐഎഡിഎംകെ എന്ന പേരും ചിഹ്നവും ആര്‍കെ നഗറില്‍ ലഭിക്കില്ല.

ഇരുകൂട്ടരും ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നത്തിനും പേരിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതോടെ പുതിയ പേരിലും ചിഹ്നത്തിലും അണ്ണാഡിഎംകെ ഇരുവിഭാഗങ്ങളും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. വികെ ശശികല വിഭാഗത്തിന് വേണ്ടി ശശികലയുടെ ബന്ധുവും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനാണ് ആര്‍കെ നഗറില്‍ മല്‍സരിക്കുക.

ജയലളിതയുടെ മരണത്തോടെയാണ് ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പും അണ്ണാഡിഎംകെയില്‍ ഭിന്നിപ്പും ഉടലെടുത്തത്. ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. ഒ പനീര്‍ശെല്‍വം ക്യാമ്പില്‍ നിന്ന് ഇ മധുസൂദനനാണ് മല്‍സരിക്കുക. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറും മല്‍സരത്തിന് തയ്യാറെടുക്കുന്നുണ്ട്.

ആര്‍കെ നഗറില്‍ ജയിക്കുമെന്നും പാര്‍ട്ടി ചിഹ്നവും പേരും വീണ്ടെടുക്കുമെന്നുമാണ് ടിടിവി ദിനകരന്റെ പ്രതികരണം. മതിയായ തെളിവുകളുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു തീരുമാനമുണ്ടായത് ഞെട്ടിക്കുന്നതും നിരാശാജനകവുമാണെന്നാണ് ഒ പനീര്‍ശെല്‍വം പ്രതികരിച്ചത്.

KCN

more recommended stories