നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജീന്‍സണ്‍ രാജ പോലീസ് പിടിയില്‍

തിരുവനന്തപുരം: നന്തന്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിലെ പ്രതിയെന്നു കരുതുന്ന കേഡല്‍ ജീന്‍സണ്‍ രാജ അറസ്റ്റില്‍. റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

കൊല്ലപ്പെട്ട ഡോ. ജീന്‍ പദ്മയുടെ മകനാണ് കേഡല്‍ ജിന്‍സണ്‍ രാജ. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കേഡല്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ഒളിവില്‍ പോയേക്കുമെന്ന സൂചനയുണ്ടായിരുന്നു. കേരളത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009 ല്‍ നാട്ടിലെത്തുകയും പിന്നീട് വീട്ടിലിരുന്നുതന്നെ ജോലിചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ് അന്വേഷണം നടത്തുന്നത്. നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ ഡോ. ജീന്‍ പദ്മ (58), ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (25), ബന്ധു ലളിത (70) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍നിലയിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞനിലയിലായിരുന്നു. ലളിതയുടെ മൃതദേഹവും അടുത്തുതന്നെയുണ്ടായിരുന്നു. ഇതിന് മൂന്നുദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രണ്ടു വെട്ടുകത്തി, രക്തംപുരണ്ട മഴു, ഒരു കന്നാസ് പെട്രോള്‍ എന്നിവ കണ്ടെത്തി. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയനിലയില്‍ കണ്ടെത്തി.

KCN

more recommended stories