കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; യുവാവിനെ ക്രൂരമായി മര്‍ദിച്ചു

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. തട്ടാമലയില്‍ യുവാവിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ തട്ടാമല സ്‌കൂളിന് സമീപം പിണയ്ക്കലിലാണ് സംഭവം. പേരയം പനവിള വീട്ടില്‍ ഷഹിനാണ് മര്‍ദനമേറ്റത്. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ തട്ടാമല സ്‌ക്കൂളിന് സമീപം പിണയ്ക്കല്‍ ഇടറോഡില്‍വച്ചാണ് ഷഹിന് മര്‍ദനമേറ്റത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കാറില്‍ നിന്നും ഷഹിനെ പുറത്തിറക്കി ചോദ്യം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് മറ്റ് ചിലരെ കൂടി സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള മര്‍ദനത്തില്‍ യുവാവിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. കണ്ണിനും ചെവിക്കും മര്‍ദനത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്. യുവാവ് പ്രദേശത്തിന് സമീപത്തെ ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്നും ഈ പെണ്‍കുട്ടിയെ കാണാന്‍ വന്നതിനെ തുടര്‍ന്നാണ് സംഘം മര്‍ദിക്കാന്‍ കാരണമെന്നും പോലീസ് പറയുന്നു. എന്നാല്‍ കൂട്ടുകാരനൊമൊത്ത് കല്യാണ ആവശ്യത്തിനായി കേറ്ററിങ് ബുക്ക് ചെയ്യാനാണ് ഇതുവഴി പോയതെന്നും അല്ലാതെ പെണ്‍കുട്ടിയെ കാണാനല്ല പോയതെന്നും ഷഹിന്‍ പറയുന്നു. സംഭവം നടന്ന പ്രദേശത്തെ പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്ന് ഷഹിന്‍ സമ്മതിച്ചു. ഇതിന്റെ പേരിലാണോ മര്‍ദിച്ചതെന്ന് സംശയമുള്ളതായും ഷഹിന്‍ പറഞ്ഞു. മര്‍ദനത്തില്‍ പരുക്ക് പറ്റിയ ഷഹിന്‍ ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories