ജി.എസ്.ടി കാലഘട്ടത്തിന്റെ ആവശ്യം: ഗണേഷ് കാര്‍ണിക്

കാസര്‍കോട്: നികുതിയിലെ സങ്കീര്‍ണ്ണതകളൊഴിവാക്കി ലളിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജി.എസ്.ടി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കര്‍ണ്ണാടക വിധാന്‍ പരിഷത്ത് ചീഫ് വിപ്പ് ഗണേഷ് കാര്‍ണിക് പറഞ്ഞു.

ബി.ജെ.പി ജില്ലാ സെല്ലുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ജി.എസ്.ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസ്വര രാഷ്ട്രമായ ഭാരതം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ജി.എസ്.ടി നിലവില്‍ വരുന്നതോടു കൂടി വികസനത്തിലെ തടസ്സങ്ങള്‍ ഇല്ലാതാകും. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന നിയമമാണ് ഇതിലൂടെ സംജാതമാകുന്നത്. രാജ്യത്തെ നികുതി ഏകീകരിക്കപ്പെടുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യും. എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളോട് യാഥാര്‍ത്ഥ്യം മനസിലാക്കാതെ മുഖം തിരിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അംഗീകരിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. ഈ നിയമം ജമ്മു കാശ്മീരിനു കൂടി ബാധകമാകുന്ന തരത്തിലാണ് നടപ്പിലാക്കുന്നത്.
ജി.എസ്.ടിയെകുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറാണ്. ഒരു രാഷ്ട്രം ഒരു നികുതി എന്ന ആശയമാണ് ഇതിലൂടെ നടപ്പിലാകുന്നതെന്നും ഗണേഷ് കാര്‍ണിക് കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്ക്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ഡോക്ടര്‍ സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ.പി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.ജെ.പി സംസ്ഥാന പ്രൊഫഷണല്‍ സെല്‍ കണ്‍വീനര്‍ ശൈലേന്ദ്രനാഥ് ജിഎസ്ടിയെക്കുറിച്ച് ക്ലാസെടുത്തു. പ്രൊഫഷണല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ എന്‍.രാംനാഥ പ്രഭു സ്വാഗതവും മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വൈ.കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

KCN

more recommended stories