ഹോര്‍മുസില്‍ വീണ്ടും ആക്രമണം, എണ്ണക്കപ്പലിന് തീപിടിച്ചു; അമേരിക്കയുടേത് സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍

ഹോര്‍മുസില്‍ കപ്പലിന് നേരെ ആക്രമണം. ഖസബ് തീരത്തോട് ചേര്‍ന്ന് കപ്പലിന് തീപിടിച്ചു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ആണ് ഇക്കാര്യം അറിയിച്ചത്. തീയണച്ചുവെന്നും ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ.
ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ). ഒമാനിലെ ഖസബ് തീരത്തോട് ചേര്‍ന്ന് ചൊവ്വാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാത പ്രൊജക്‌റ്റൈല്‍ പതിച്ചതിനെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായ തീപിടിത്തം അണച്ചതായും ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഇതേ പാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം ഈ ആഴ്ച വന്‍തോതില്‍ ഇടിഞ്ഞു. മുമ്പ് പ്രതിദിനം 130ലധികം കപ്പലുകള്‍ സഞ്ചരിച്ചിരുന്ന ഈ പാതയില്‍, ചൊവ്വാഴ്ച അഞ്ച് കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയതെന്ന് പ്രമുഖ കപ്പല്‍ ട്രാക്കിംഗ് സ്ഥാപനമായ കെപ്ലര്‍ അറിയിച്ചു. തിങ്കളാഴ്ച ഏഴ് കപ്പലുകളാണ് കടന്നുപോയത്.

അതിനിടെ, ഹോര്‍മുസില്‍ നിന്നുള്ള വരുമാനം പങ്കുവെക്കാനായി ഇറാനും ഒമാനും തമ്മില്‍ നിര്‍ണായക ധാരണയിലെത്തിയെന്ന് സൂചന. ഐആര്‍ജിസി വക്താവിനെ ഉദ്ധരിച്ചു ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമാനും ഇറാനും ചേര്‍ന്ന് തുറക്കുന്ന പാതയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. സുരക്ഷിതമായ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും ഒമാനും സംയുക്തമായി ഒരു താല്‍ക്കാലിക സമുദ്ര ഇടനാഴിക്ക് രൂപം നല്‍കാനാണ് ധാരണ.

നിമിഷങ്ങള്‍കൊണ്ട് നിലംപൊത്തി കെട്ടിടങ്ങള്‍, ഒലിച്ചുപോയി ?ഗ്രാമങ്ങള്‍; നേപ്പാളില്‍ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി
അതേസമയം ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന യുഎസ് ഉപരോധങ്ങള്‍ക്കെതിരെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. അമേരിക്കയുടേത് സാമ്പത്തിക ഭീകരത ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ നിയമവിരുദ്ധ ഉപരോധങ്ങളെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്കും അംഗരാജ്യങ്ങള്‍ക്കും നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു. ജൂണില്‍ ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറിലെ വ്യവസ്ഥകള്‍ യുഎസ് പാലിക്കുന്നതുവരെ കടലിടുക്ക് പൂര്‍ണമായി തുറക്കില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ ഈ സമാധാന കരാറിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്.

Scroll to Top