താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ അറവു മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ട് അടച്ചുപൂട്ടാനുള്ള കരാറില്‍ ഒപ്പിട്ടു. കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. 2027 മാര്‍ച്ച് 31 വരെ ഫ്രഷ്‌കട്ട് താമരശേരിയില്‍ പ്രവര്‍ത്തിക്കും. ഇതിനുശേഷം മറ്റൊരു ഇടത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും. കൊടുവള്ളി എംഎല്‍എ പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഫ്രഷ് കട്ടിന് പൂട്ട് വീഴുന്നത്.

ഇതോടെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. 2026 ആഗസ്റ്റ് 8ന് താമരശ്ശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ എംഎല്‍എമാരായ പി.കെ ഫിറോസ്, സി.കെ കാസിം, എം.എ റസാഖ് മാസ്റ്റര്‍, മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍ എന്നിവരുടെയും ഫ്രഷ് കട്ട് പ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് 19ന് തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും നടന്ന ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് അന്തിമ ധാരണയില്‍ എത്തിയത്.

2027 മാര്‍ച്ച് 31ന് മുമ്പായി നിലവിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ച് ഡിസ്മാന്റില്‍ ചെയ്യും. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് വരെ, നിലവിലെ പ്ലാന്റ് 2026 ആഗസ്റ്റ് 27 മുതല്‍ വീണ്ടും താല്‍ക്കാലികമായി പ്രവര്‍ത്തിക്കും. എന്നാല്‍ പ്രതിദിനം 25 ടണ്‍ മാലിന്യം മാത്രമേ ഇവിടെ സംസ്‌കരിക്കാന്‍ പാടുള്ളൂ.

Scroll to Top