നികുതി വെട്ടിപ്പ്; സുരേഷ് ഗോപി എംപിക്കെതിരെ എഫ് ഐ ആര്‍

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ് കേസ്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍.
അന്വേഷണത്തില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് തെളിഞ്ഞു. എന്നാല്‍ വാടകചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിരുന്നില്ല. മാത്രമല്ല വ്യാജരേഖ ചമച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. വ്യാജരേഖ ചമച്ചതിന് പുറമ സംസഥാന സര്‍ക്കാരിനു നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. എംപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച് ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ആഡംബര വാഹനങ്ങള്‍ കേരളത്തിലെ നിരത്തില്‍ അമിത വേഗതയില്‍ സഞ്ചരിച്ചത് 12 തവണയാണെന്നും എഫ് ഐ ആറില്‍ പറയുന്നു.

KCN

more recommended stories