അണ്ടര്‍-19 ലോകകപ്പ്; ഇന്ത്യ സെമിയില്‍

ജൊഹാനസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. സൂപ്പര്‍ സിക്സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ജയം. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറി ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം നേപ്പാളിന് മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ.

33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദേവ് ഖനാല്‍ ആണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍. ദര്‍ഗേഷ് ഗുപ്ത (29), അര്‍ജുന്‍ കുമാല്‍ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവരും രണ്ടക്കം കടന്നു. ഉത്തം താപ്പ മാഗര്‍ (8), ബിഷല്‍ ബിക്രം, ഗുല്‍സന്‍ ഝാ (ഇരുവരും ഒന്ന്), ദീപക് ദുമ്രെ, ദീപേശ് കാന്‍ഡല്‍ (ഇരുവരും പൂജ്യം), സുഭാഷ് ഭന്ദരി (5) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി (4), അര്‍ഷിന്‍ കുല്‍ക്കര്‍ണി (രണ്ട്), രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗന്‍ അഭിഷേക് എന്നിവര്‍ ഓരോന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ഇന്ത്യ നേപ്പാളിനു മുന്നില്‍ 298 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയിരുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഉദയ് സഹറാന്റെ തീരുമാനങ്ങളെ ശരിവയ്ക്കും വിധമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. 50 ഓവറില്‍ 297 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

101 പന്തില്‍ 116 റണ്‍സാണ് സച്ചിന്‍ ദാസിന്റെ സംഭാവന. 11 ഫോറും മൂന്ന് സിക്സും അടങ്ങുന്ന ഇന്നിങ്സായിരുന്നു ഇത്. ഒന്‍പത് ഫോറുകളുടെ അകമ്പടിയോടെ 107 പന്തില്‍ 100 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഇരുവരെയും ഗുല്‍സന്‍ ഝായാണ് മടക്കിയത്. ഓപ്പണര്‍ ആദര്‍ശ് സിങ് (21), പ്രിയാന്‍ഷു മോലിയ (19), അര്‍ഷിന്‍ കുല്‍ക്കര്‍ണി (18) എന്നിവരാണ് പുറത്തായ മറ്റു മൂന്നുപേര്‍. നേപ്പാളിനായി ഗുല്‍സന്‍ ഝാ (3), ആകാശ് ചന്ദ് (1) എന്നിവര്‍ വിക്കറ്റുകള്‍ നേടി.

കഴിഞ്ഞ കളിയിലെ മിന്നുംതാരം മുഷീര്‍ ഖാന്‍ ഒന്‍പത് റണ്‍സുമായി പുറത്താവാതെ നിന്നു. 62 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ, പിന്നീട് സഹാറന്റെയും സച്ചിന്റെയും ചിറകിലേറിയാണ് വലിയ ടോട്ടലിലെത്തിയത്. 277 റണ്‍സിലെത്തിയപ്പോഴാണ് പിന്നീട് ഒരു വിക്കറ്റ് വീണത്.

KCN

more recommended stories